September 14, 2023
September 14, 2023
ട്രിപ്പോളി (ലിബിയ): ലിബിയയിലെ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങളുണ്ടായ ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ മരിച്ചവരുടെ എണ്ണം 18,000 മുതൽ 20,000 വരെയാകാമെന്ന് ഡെർന മേയർ അബ്ദുൾ മേനം അൽ ഗൈതി പറഞ്ഞു. സൗദിയുടെ ഉടമസ്ഥതയിലുള്ള അൽ അറേബിയ ടെലിവിഷനോടാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. അതേസമയം, ഖത്തർ, ഈജിപ്ത്, ടുണീഷ്യ, യു.എ.ഇ, തുർക്കി, എന്നിവിടങ്ങളിൽ നിന്ന് രക്ഷാസംഘം എത്തിയിട്ടുണ്ടെന്നും ഡെർണ മേയർ അറിയിച്ചു.
ലിബിയയിലെ വെള്ളപ്പൊക്കത്തിൽ 10,000ത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കെട്ടിടങ്ങളും റോഡുകളുമെല്ലാം പ്രളയത്തിൽ ഒലിച്ചുപോയി. നിരവധി മൃതദേഹങ്ങൾ ചെളിയിൽ പുതഞ്ഞുകിടക്കുന്നുണ്ടാകുമെന്നും അല്ലെങ്കിൽ മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകിപോയിട്ടുണ്ടാകുമെന്നും കിഴക്കൻ ലിബിയയിലെ ആരോഗ്യമന്ത്രി ഓത്‌മാൻ അബ്ദുൾ ജലീൽ പറഞ്ഞു.
ഡെർന നഗരത്തിന്റെ 25 ശതമാനവും പ്രളയമെടുത്തുവെന്നാണ് സർക്കാർ റിപ്പോർട്ട്. ഇവിടെ ഏകദേശം 1,25,000 പേർ താമസിച്ചിരുന്നതായാണ് വിവരം. ഡെർനയെ കൂടാതെ ബെംഗാസി, സുസ, മർജ്, ഷാഹത് എന്നീ സ്ഥലങ്ങളിലും പ്രളയം ബാധിച്ചിട്ടുണ്ട്. നൂറിലധികം കുടുംബങ്ങളെ സ്കൂളിലും സർക്കാർ കെട്ടിടങ്ങളിലുമായി മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G