March 05, 2024
March 05, 2024
ഗസ: ഇസ്രയേലിൽ ഹമാസിന്റെ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ഗലീലി ഫിംഗർ മൊഷാവിലാണ് ആക്രമണമുണ്ടായത്. കൊല്ലം സ്വദേശി നിബിൻ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവർ കാർഷിക മേഖലയിലാണ് ജോലി ചെയ്തിരുന്നതെന്നാണ് വിവരം.
അതേസമയം, ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ കൂട്ടത്തോടെ ഖബറടക്കിയ താൽക്കാലിക ഖബർസ്ഥാന് നേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തി. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഖബറുകൾ തകർന്ന് മൃതദേഹങ്ങൾ പരിസരങ്ങളിൽ ചിന്നിച്ചിതറി. വടക്കൻ ഗസയിലെ ജബലിയ അഭയാർഥി ക്യാമ്പിലാണ് സംഭവം. ഇവിടെ നേരത്തെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അഭയാർഥി ക്യാമ്പിലെ ബ്ലോക്ക് ടു ഏരിയയിൽ താൽക്കാലിക ഖബർസ്ഥാൻ ഒരുക്കിയാണ് കൂട്ടത്തോടെ മറവ് ചെയ്തത്. ഈ ഭാഗത്താണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ശ്മശാനത്തിന് ചുറ്റും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി അൽ ജസീറ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.
‘അടുത്തിടെ അടക്കം ചെയ്ത നൂറുകണക്കിന് രക്തസാക്ഷികളുടെ മൃതദേഹങ്ങൾ അടങ്ങിയ കൂട്ട ഖബറുകളാണ് ഇസ്രായേൽ തകർത്തത്. മണ്ണിനടിയിൽ കിടന്ന മൃതദേഹങ്ങൾ പുറത്ത് ചിതറിക്കിടന്നു. ഗസയിലെ സിവിൽ ഡിഫൻസ് ടീമുകൾ അവ വീണ്ടും സംസ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്’ - ഗസ സിവിൽ ഡിഫൻസ് ഡയറക്ടർ അഹമ്മദ് അൽ കഹ്‍ലൂത്ത് പറഞ്ഞു.
മുമ്പും ഇസ്രായേൽ സേന ഖബർസ്ഥാനുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. ഖബറുകൾ മാന്തി നിരവധി മൃതദേഹങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. നിലവിലുള്ള ഖബർസ്ഥാനുകളിലേക്ക് എത്താനുള്ള പ്രയാസം കാരണം മിക്ക സ്ഥലങ്ങളിലും താൽക്കാലിക സൗകര്യം ഒരുക്കിയാണ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത്. പാർപ്പിട പരിസരങ്ങൾ, വീട്ടുമുറ്റങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും നിരവധി ഖബറുകൾ ഒരുക്കിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 30,410 പേരാണ് ഗസയിൽ കൊല്ലപ്പെട്ടത്. 71,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F