October 16, 2023
October 16, 2023
വാഷിങ്ടൺ: ഗസ മുനമ്പ് കയ്യടക്കാൻ ഇസ്രയേൽ വീണ്ടും ശ്രമം നടത്തിയാൽ അത് വലിയ അബദ്ധമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഗസയിലെ ജനങ്ങളോട് 24 മണിക്കൂറിനകം നാടുകടക്കാൻ നിർദേശം നൽകിയ ഇസ്രയേൽ കരമാർഗത്തിലൂടെയും ഗസ കീഴടക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ജോ ബൈഡൻ തന്റെ നിലപാട് അറിയിച്ചത്. സി.ബി.എസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ പ്രതികരിച്ചത്. ഗസയിലെ സംഘർഷം പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഫലസ്തീൻ അതോറിറ്റി നിലനിൽക്കേണ്ടതുണ്ടെന്നും എന്നാൽ, ഹമാസ് എല്ലാ ഫലസ്തീനികളെയും പ്രതിനിധീകരിക്കുന്നില്ലെന്നും ബൈഡൻ പറഞ്ഞു. കൂടാതെ, തീവ്രവാദികളെ നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസയിൽ ഭക്ഷണവും ഇന്ധനവുമെത്തിക്കാൻ യു.എസ് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ബൈഡൻ അറിയിച്ചു. ഫലസ്തീനിന് ശരിയായ ഒരു ദിശ വേണമെന്നും അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു.
അതേസമയം, ഇസ്രയേലിന് പൂർണ പിന്തുണ നൽകുന്ന നിലപാട് തന്നെയായിരുന്നു ബൈഡൻ സ്വീകരിച്ചത്. അടുത്ത ആഴ്ച്ച ബൈഡൻ ഇസ്രയേൽ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തെക്കൻ ഗസയിലെ ചില ഭാഗങ്ങളിൽ ജല വിതരണം പുനസ്ഥാപിക്കാൻ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ധാരണയായെന്ന് ഇസ്രയേൽ ഊർജവകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU