November 23, 2023
November 23, 2023
തെൽ അവീവ്: ഗസയിൽ താൽക്കാലിക വെടിനിർത്തലിന് ശേഷം ആക്രമണം പുനരാരംഭിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ. ഇസ്രായേലും ഹമാസും തമ്മിലുള്ള കരാർ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇസ്രായേൽ ചാനൽ 14ന് നൽകിയ അഭിമുഖത്തിലാണ് ബെൻ-ഗ്വിർ ഇക്കാര്യം പറഞ്ഞത്. ബെൻ-ഗ്വീറും അദ്ദേഹത്തിന്റെ പാർട്ടിയിലെ മറ്റ് രണ്ട് മന്ത്രിമാരും മാത്രമാണ് തടവുകാരെ കൈമാറുന്ന കരാറിനെതിരെ വോട്ട് ചെയ്തത്.
അതേസമയം, ഇസ്രായേൽ സമ്പൂർണ്ണ വിജയം നേടും. ഹമാസിനെ ഉന്മൂലനം ചെയ്യുക, ഇസ്രായേലിന്റെ മുഴുവൻ തടവുകാരെയും മോചിപ്പിക്കുക തുടങ്ങിയവ ഉണ്ടാകുന്നത് വരെ ഗസയ്‌ക്കെതിരായ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിന് ശേഷം ഇസ്രായേലിന് ഒരു ഭീഷണിയുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഗസയിൽ നാല് ദിവസത്തെ വെടിനിർത്തലിനാണ് കരാറായത്. ഖത്തറിന്റെ ശക്തമായ മധ്യസ്ഥതയിലാണ് വെടിനിർത്തലിനും തടവുകാരുടെ മോചനത്തിനുമുള്ള കരാറിന് ഇസ്രയേലും ഹമാസും സമ്മതിച്ചത്. കരാര്‍ അനുസരിച്ച് 50 ഇസ്രയേലി ബന്ദികളെ ഹമാസും, 150 ഫലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. മോചിപ്പിക്കുന്ന ഫലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്. ഇന്ധനങ്ങളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകൾ റഫ അതിർത്തിയിലൂടെ ഗസയിലേക്ക് പ്രവേശിക്കും. ഗസക്കുമേലുള്ള ഇസ്രായേലിന്റെ നിരീക്ഷണ വിമാനങ്ങൾ ദിവസവും ആറുമണിക്കൂർ നിർത്തിവെക്കുമെന്നും കരാറിലുണ്ട്. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ ഇസ്രയേൽ വെടിനിര്‍ത്തല്‍ തുടരുമെന്നും റിപ്പോർട്ടുണ്ട്. താൽകാലിക വെടിനിർത്തലിനെ ലോകരാജ്യങ്ങളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധം പൂർണമായും നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F