December 20, 2023
December 20, 2023
ഗസ: ഗസയിലെ ആശുപത്രിയിൽ പരിക്കേറ്റവർക്ക് നേരെ ആക്രമണകാരികളായ നായ്ക്കളെ അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം. ഗസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ നടത്തിയ റെയ്ഡിനിടെ ഇസ്രായേൽ സൈന്യം ബുൾഡോസറുകൾ ഉപയോഗിച്ചുവെന്നും, ആക്രമണകാരികളായ നായ്ക്കളെ അഴിച്ചുവിട്ടുവെന്നും, ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ഗസ ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ദിവസങ്ങളോളം ഉപരോധിക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്ത ശേഷമാണ് ഇസ്രായേൽ കമാൽ അദ്‌വാൻ ആശുപത്രിയിൽ റെയ്ഡ് നടത്തിയത്. ഇസ്രായേൽ ആശുപത്രിയുടെ ചില ഭാഗങ്ങൾ നശിപ്പിക്കുകയും, രോഗികൾക്ക് സഹായം നിഷേധിക്കുകയും ആരോഗ്യപ്രവർത്തകരെയും തൊഴിലാളികളെയും പരിക്കേറ്റവരെയും അഭയം തേടിയ സിവിലിയന്മാരെയും ആക്രമിക്കുകയും ചെയ്തതായി ഗസയിലെ ആശുപത്രികളുടെ ജനറൽ ഡയറക്ടർ മുനീർ അൽ ബുർഷും, ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഹുസാം അബൂ സഫിയയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ആശുപത്രി കവാടത്തിലും പരിസരത്തും അവർ ബോംബിട്ടു. ആശുപത്രി കോമ്പൗണ്ടിലെ വിവിധ കെട്ടിടങ്ങൾക്കു നേരെ വെടിയുതിർത്തു. പ്രസവ വാർഡ് പ്രവർത്തിക്കുന്ന രണ്ടാം നിലയിലേക്കും ബോംബാക്രമണം ഉണ്ടായി. ആശുപത്രി ഡയറക്ടർ അഹമ്മദ് അൽ കഹ്‌ലൂത്തിനെ പിടികൂടി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ അഭയം തേടിയ സിവിലിയൻമാരെയും ആരോഗ്യപ്രവർത്തകരേയും നഗ്നരാക്കി ഒരു വലിയ കുഴിയിലേക്ക് തള്ളിയിടുകയും ആക്രമണകാരികളായ നായ്ക്കളെ അവരുടെ നേർക്ക് അഴിച്ചുവിടുകയും ചെയ്തു. ആശുപത്രിയുടെ ഓക്സിജൻ യൂണിറ്റും വാട്ടർ ടാങ്കും സെൻട്രൽ ആർക്കൈവും ഫാർമസിയും തകർത്തു'- അവർ പറഞ്ഞു.
'ആശുപത്രിയുടെ മുറ്റത്ത് ബുൾഡോസർ ഉപയോഗിച്ച് അവർ വലിയ കുഴി കുഴിച്ചു. 12 പേരുടെ മൃതദേഹങ്ങൾ അതിലേക്ക് വലിച്ചെറിയുകയും ചെയ്തു. കുഴിയിൽ എറിയപ്പെട്ടവരിൽ പരിക്കേറ്റവരിൽ ആരെങ്കിലുമുണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. ഈ ഹീനമായ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം'- ഇരുവരും ആവശ്യപ്പെട്ടു.
പരിക്കേറ്റ 75 വയസുള്ള ഒരു വ്യക്തിക്ക് നേരെ ഇസ്രായേൽ സൈന്യം ആക്രമണകാരിയായ നായയെ അഴിച്ചുവിട്ടതായും അദ്ദേഹം അടുത്ത ദിവസം തന്നെ മരിച്ചുവെന്നും ഡോ. അബൂ സഫിയ പറഞ്ഞു. ആശുപത്രിയിലെ ടെന്റുകൾക്ക് മുകളിലൂടെ ഇസ്രായേൽ സൈനികർ ബുൾഡോസറുകൾ ഓടിക്കുമ്പോൾ വലിയ നിലവിളി കേട്ടുവെന്നും മൃതദേഹങ്ങൾക്കൊപ്പം ചിലർ ചതഞ്ഞ് മരിച്ചതായി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ നടപടികളിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് പലസ്തീൻ ആരോഗ്യമന്ത്രി മൈ അൽ കൈല നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഗസ്സയിൽ ഒക്ടോബർ ഏഴ് മുതലുള്ള ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 18700 ആയി. പരിക്കേറ്റവരുടെ എണ്ണം അരലക്ഷം കവിഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F