December 24, 2023
December 24, 2023
ഗസ: ഗസയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ഇസ്രായേൽ സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നതായി റിപ്പോർട്ട്. സി.എന്‍.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നേരെ അതിക്രൂരമായ രീതിയില്‍ ഇസ്രായേൽ ബുള്‍ഡോസറുകള്‍ കയറ്റിയിറക്കിയെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും പറഞ്ഞതായി സി.എന്‍.എൻ റിപ്പോർട്ട് ചെയ്‌തു.
ഹമാസിന്റെ താവളമെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ചയാണ് കമാല്‍ അദ്‌വാന്‍ ആശുപത്രിയിലേക്ക് ഇസ്രായേൽ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചു കയറിയത്. ആശുപത്രിയുടെ വളപ്പില്‍ സംസ്‌ക്കരിച്ച മൃതദേഹങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പുറത്തേക്ക് വലിച്ചിട്ട ശേഷം വികൃതമാക്കുകയായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.
"ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് സൈനികര്‍ ആശുപത്രിയിലെ ശവക്കുഴികളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. തുടര്‍ന്ന് മൃതശരീരങ്ങള്‍ വികൃതമാക്കുകയും ചെയ്തു"; - ആശുപത്രിയിലെ പീഡിയാട്രിക് സര്‍വീസ് മേധാവി ഹൊസാം അബു സഫിയ പറഞ്ഞു. ആശുപത്രിയിലെ നഴ്‌സിങ് മേധാവി ഈദ് സബ്ബയും മറ്റൊരു നഴ്സ് അസ്മ തന്തീഷും അബു സഫിയയുടെ ആരോപണത്തെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ട്. അബു സഫിയ പങ്കുവെച്ച വീഡിയോയില്‍ ആശുപത്രി പരിസരത്ത് ചിതറിക്കിടക്കുന്ന മൃതശരീരങ്ങള്‍ അഴുകിയതായി കാണാമെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇന്നലെ (ശനിയാഴ്ച) മാത്രം ഇസ്രായേൽ ബോംബാക്രമണത്തില്‍ 201 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നും, 368 ഫലസ്തീനികള്‍ക്ക് പരിക്കേറ്റുവെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 20,258 ആയി. 53,688 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F