November 05, 2023
November 05, 2023
തെൽ അവീവ്: ഗസ മുനമ്പിൽ അണുബോംബ് പ്രയോഗിക്കുന്നത് ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന്റെ ഓപ്ഷനുകളിലൊന്നാണെന്ന് ജെറുസലേം കാര്യ-പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹു. വിവാദ പരാമര്‍ശത്തിന് ശേഷം മന്ത്രിയെ ഇസ്രായേല്‍ പുറത്താക്കി. 'ഗാസയ്ക്കുമേല്‍ അണുബോംബിടുന്നതും ഒരു സാധ്യതയാണ്' എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
ഒരു ഇസ്രയേൽ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു എലിയാഹുവിന്റെ വിവാദ പരാമര്‍ശം. ഗസയില്‍ അണുബോംബ് പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് 'അതുമൊരു സാധ്യതയാണ്' എന്നായിരുന്നു എലിയാഹുവിന്റെ മറുപടി.
എന്നാൽ, വിവാദ പരാമര്‍ശത്തെ തള്ളി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. എലിയാഹു പറഞ്ഞത് യാഥാര്‍ത്ഥ്യവുമായി ഒത്തുപോകുന്നതല്ലെന്ന് നെതന്യാഹു പറഞ്ഞു.
ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നത് അനുവദിക്കുന്നതിനെതിരെയും എലിയാഹു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. 'നാസികളുടെ മാനുഷിക സഹായം ഞങ്ങള്‍ കൈമാറില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. ഫലസ്തീനികള്‍ക്ക് അയര്‍ലാന്‍ഡിലേക്കോ മരുഭൂമികളിലേക്കോ പോകാമെന്നും ഗസയിലെ രാക്ഷസന്മാര്‍ അവരുടെ വഴി സ്വയം കണ്ടെത്തട്ടേയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇസ്രയേല്‍ രാജ്യസുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇതാമര്‍ ബെന്‍ഗ്വിറിന്റെ ഒട്‌സമ യഹൂദിത് പാര്‍ട്ടിയുടെ മന്ത്രിയാണ് അമിഹായ് എലിയാഹു. എന്നാൽ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്ന പ്രത്യേക മന്ത്രിസഭയില്‍ അദ്ദേഹം അംഗമല്ല.
അതേസമയം, എലിയാഹുവിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ ഖത്തർ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ കടുത്ത പ്രതികരികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
“എലിയാഹുവിന്റെ പ്രസ്താവന യാഥാർത്ഥ്യമോ സാധ്യമോ അല്ല. ഇത് ലോകത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതിന്റെ ഭാഗമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് എല്ലാ മാനുഷികവും അന്തർദേശീയവുമായ നിയമങ്ങൾക്ക് എതിരാണ്, ”ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അൽ അൻസാരി പ്രതികരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F