March 25, 2024
March 25, 2024
ഗസ: ഗസയിൽ മരുന്നിൻ്റെയും ഭക്ഷണത്തിൻ്റെയും ക്ഷാമം കാരണം ഇസ്രായേലി ബന്ദി മരിച്ചുവെന്ന് ഹമാസ്. 34 വയസുകാരനായ യെജിവ് ബുഖത്താഫാണ് മരിച്ചതെന്ന് ഹമാസിൻ്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ടെലഗ്രാം ചാനൽ വഴി പുറത്തുവിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇസ്രായേൽ തടവുകാരൻ്റെ പേര് വ്യക്തമാക്കുന്ന ഒരു ഹ്രസ്വ വീഡിയോയും അൽ ഖസ്സാം പുറത്തുവിട്ടു.
യെജിവ് ബുഖത്താഫിനേയും, ഭാര്യ റിമോണിനെയും (36) ഒക്ടോബർ 7-നാണ് ഹമാസ് ബന്ദികളാക്കിയത്. നവംബർ 28-ന് നടന്ന ബന്ദികളുടെ കൈമാറ്റത്തിൽ റിമോണിനെ മോചിപ്പിച്ചിരുന്നു.
ഇസ്രായേൽ നടത്തുന്ന അക്രമണത്തിലും ഉപരോധത്തിലും ഫലസ്തീൻ ജനത അനുഭവിക്കുന്ന അതേ അവസ്ഥ ബന്ദികളായ ഇസ്രായേലികളും അനുഭവിക്കുന്നുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഹമാസ് വ്യക്തമാക്കി. പട്ടിണിക്കൊപ്പം ഭക്ഷണത്തിൻ്റെയും മരുന്നുകളുടെയും ദൗർലഭ്യം, പകർച്ച വ്യാധികളടക്കമുള്ള അസുഖങ്ങൾ പലരുടെയും ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.
ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണങ്ങളെ അദ്ദേഹം അതിജീവിച്ചെങ്കിലും ഭക്ഷണത്തിൻ്റെയും മരുന്നുകളുടെയും ക്ഷാമം അതിജീവിക്കാൻ യെജിവ് ബുഖത്താഫിനായില്ലെന്നും ഹമാസ് പറഞ്ഞു. എന്നാൽ ഇസ്രായേൽ അധികൃതർ അൽ ഖസ്സാം പ്രസ്താവനയോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
അതേസമയം, വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഹമാസ് മുന്നോട്ടുവെച്ച ഉപാധികൾ ഇസ്രായേൽ തള്ളിയതായും റിപ്പോർട്ടുണ്ട്. ആക്രമണം നിർത്തി ഗസ വിടാൻ ഒരുക്കമല്ലെന്നും ഉപാധികളുടെ പുറത്തല്ലാതെ വടക്കൻ ഗസയിലേക്ക് ജനങ്ങളുടെ തിരിച്ചുവരവ് അനുവദിക്കില്ലെന്നും മധ്യസ്ഥ രാജ്യങ്ങളെ ഇസ്രായേൽ അറിയിച്ചതായാണ് റിപ്പോർട്ട്.
ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികളൊന്നും സ്വീകാര്യമല്ലെന്ന് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറയും റിപ്പോർട്ട് ചെയ്‌തിരുന്നു.
ആക്രമണം പൂർണമായി നിർത്തുക, സൈന്യം ഗസ വിടുക, പുറന്തള്ളിയ ഫലസ്തീനികൾക്ക് തിരിച്ചുവരാൻ അനുമതി നൽകുക എന്നിവയായിരുന്നു ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ. ഇതിൽ ആദ്യത്തെ രണ്ടും തള്ളുന്നതായും ഫലസ്തീനികളുടെ തിരിച്ചുവരവ് ഉപാധികളുടെ പുറത്തുമാത്രമായിരിക്കും എന്നുമാണ് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്.
ഗസയിൽ സ്ഥിതിഗതികൾ അത്യന്തം സങ്കീർണമായിരിക്കെ, അടിയന്തര വെടിനിർത്തൽ ഒട്ടും വൈകരുതെന്ന് ലോകരാജ്യങ്ങളോട് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഗസയിലേക്ക് തടസ്സം കൂടാതെ സഹായം എത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വലിയ മാനുഷിക ദുരന്തത്തിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുമെന്നും യു.എൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ അമേരിക്കൻ പര്യടനം ഇന്നലെ (ഞായർ) ആരംഭിച്ചു. കൂടുതൽ സൈനിക സഹായം തേടാനാണ് ഗാലൻറിന്റെ യു.എസ് പര്യടനം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F