October 22, 2023
October 22, 2023
ഗസ: ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രായേലികളെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്‌തിട്ടും ഇസ്രായേൽ സർക്കാർ അവരെ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ഹമാസ്. എന്നാൽ ഈ അവകാശവാദത്തെ"അപരാധമായ പ്രചരണം" എന്നാണ് ഇസ്രായേൽ വിശേഷിപ്പിക്കുന്നത്. അമേരിക്കക്കാരായ അമ്മയെയും മകളെയും മോചിപ്പിച്ച അതേ ദിവസം തന്നെ രണ്ട് ഇസ്രായേലികളെ മോചിപ്പിക്കുമെന്ന് മധ്യസ്ഥനായ ഖത്തറിനോട് പറഞ്ഞതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഒബൈദ പറഞ്ഞു.
'മനുഷ്യത്വപരമായ കാരണങ്ങളാൽ ഇസ്രയേലികളായ നൂരിത് യിത്ഷാഖിനെയും യോഖെഫെഡ് ലിഫ്ഷിറ്റ്സിനെയും വിട്ടയക്കുമെന്ന് ഞങ്ങൾ ഇന്നലെ വൈകുന്നേരം ഖത്തറിനെ അറിയിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ അധിനിവേശ സർക്കാർ അവരെ സ്വീകരിക്കാൻ വിസമ്മതിച്ചു,” ഒബൈദ ശനിയാഴ്ച ടെലിഗ്രാമിൽ പറഞ്ഞു. ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 210 ഓളം പേരെ ഹമാസ് പിടികൂടിയിരുന്നു. ഇവരെ ഗാസയ്ക്കുള്ളിലെ അജ്ഞാത സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ് വിവരം.
അതേസമയം, ഹമാസിന്റെ ഇത്തരം തെറ്റായ പ്രചാരണങ്ങളെ ഞങ്ങൾ പരാമർശിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കക്കാരെ മോചിപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അതേ നടപടിക്രമങ്ങൾ ഉപയോഗിച്ച് ഇന്ന് (ഞായറാഴ്ച) രണ്ട് പേരെ മോചിപ്പിക്കാൻ ഹമാസ് തയ്യാറാണെന്ന് പിന്നീടുള്ള പ്രസ്താവനയിൽ ഒബീദ പറഞ്ഞിട്ടുണ്ട്.
'മാനുഷികമായ കാരണങ്ങളാൽ കഠിനമായ മാനുഷിക അവസ്ഥയിലുള്ള തടവുകാരെ കൈമാറാൻ ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെ അവരുടെ കുടുംബങ്ങൾക്ക് കൈമാറാൻ ഞങ്ങൾ ആഗ്രഹിച്ചു, പക്ഷേ സർക്കാർ ഗൗരവമായെടുത്തില്ല. നിർഭാഗ്യവശാൽ, ഇസ്രായേൽ സർക്കാർ അവരെ സ്വീകരിക്കാൻ വിസമ്മതിച്ചു', ഹമാസ് വക്താവ് ഖാലിദ് അൽ ഖദ്ദൂമി അൽ ജസീറയോട് പറഞ്ഞു. കൂടാതെ, ബന്ദികളെ സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഇസ്രായേൽ ഒരു കാരണവും നൽകിയിട്ടില്ലെന്നും അൽ ഖദ്ദൂമി പറഞ്ഞു.
എന്നാൽ, ഹമാസിന്റെ പിടിയിലിരിക്കുന്നവരിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഇസ്രായേൽ സൈനികരും ഉൾപ്പെടുന്നുണ്ടെന്നും, ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് താൽപ്പര്യമുണ്ടെങ്കിൽ അവരെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് പോലുള്ള ഗ്രൂപ്പുകൾക്ക് കൈമാറുകയോ ഈജിപ്തിലേക്ക് കടക്കാൻ അനുവദിക്കുകയോ ചെയ്യാമെന്നും ഇസ്രായേലി രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനും പത്രപ്രവർത്തകനുമായ അകിവ എൽദാർ പറഞ്ഞു.
അതേസമയം, ബന്ദികളാക്കിയ എല്ലാവരെയും ഉടൻ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, നിലവിൽ ഒരു കരാറിന്റെ കീഴിലാണ് എല്ലാ സിവിലിയൻ ബന്ദികളെയും ആദ്യം മോചിപ്പിക്കുന്നതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F