October 24, 2023
October 24, 2023
'The smallest coffins are the heaviest'
- Earnest Hemingway
ഫലസ്തീനികളായ വഫയ്ക്കും ഫാദിക്കും നീണ്ട പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നാല് പൊന്നോമനകള്‍ പിറന്നത്. കുഞ്ഞിനായി കഠിനമായി ആഗ്രഹിച്ച അവര്‍ക്ക് അത്ഭുതം പോലെ ഒരു പെണ്‍കുട്ടിയേയും മൂന്ന് ആണ്‍കുട്ടികളെയും ലഭിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 9നായിരുന്നു കുഞ്ഞുങ്ങളുടെ ജനനം.
അവര്‍ക്ക് വഫയും ഫാദിയും മഹാ, ഖാലിദ്, അബ്ദുള്‍ ഖാലിദ്, മഹ്‌മൂദ് എന്നിങ്ങനെ പേരുകളിട്ടു. ദമ്പതികളുടെ കുട്ടികള്‍ക്കായുള്ള കാത്തിരിപ്പും ചികിത്സയുമെല്ലാം ഗസയിലെ എല്ലാവര്‍ക്കുമറിയാം. കുഞ്ഞുങ്ങളുടെ ജനനം പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപേര്‍ ദമ്പതികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
പക്ഷെ ഗസ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ ആക്രമണം എല്ലാം തകര്‍ത്തു. ഒക്ടോബര്‍ 9, പിഞ്ചോമനകളുടെ ജനനത്തിന് കൃത്യം ഒരു മാസത്തിന് ശേഷം ഗസയിലെ അവരുടെ വീടിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വഫയും അവളുടെ നാല് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഫാദി മാത്രം അവശേഷിച്ചു. സ്വപ്‌നങ്ങളെല്ലാം വിഫലമായി.
'ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം അവര്‍ക്ക് നാല് കുഞ്ഞുങ്ങള്‍ പിറന്നു. പക്ഷെ ഒരുമാസത്തിന് ശേഷം ആ സന്തോഷം വേണ്ടെന്ന് ഇസ്രയേല്‍ തീരുമാനിച്ചു, വഫയേയും അവളുടെ നാല് കുഞ്ഞുങ്ങളേയും കൊന്നു'- ഒരാള്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.
ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ 5087പേരാണ് ഇതുവരെ ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. അതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ദേഹമാസകലം ചോരയുമായി ആശുപത്രികളില്‍ കഴിയുന്ന കുഞ്ഞുങ്ങളും വെന്റിലേറ്ററുകളില്‍ ജീവനായി പിടയുന്ന കുഞ്ഞുങ്ങളും ഗസയില്‍ നിരവധിയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F