October 08, 2023
October 08, 2023
ഗസ: ഗസയിൽ നിന്നുള്ള ലൈവ് റിപ്പോർട്ടിങ്ങിനിടെ അൽ ജസീറ ടെലിവിഷൻ ചാനൽ റിപ്പോർട്ടറുടെ തൊട്ടുപിന്നിലുള്ള കെട്ടിടത്തിലും ആക്രമണം. അൽ ജസീറ റിപ്പോർട്ടർ യുംന എൽ സയ്ദിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെയാണ് ബഹുനില കെട്ടിടത്തിൽ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈവിൽ അൽ ജസീറ ന്യൂസ്‌റൂമിൽ നിന്നുള്ള അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തുടങ്ങുമ്പോഴായിരുന്നു പെട്ടെന്നുള്ള ബോംബാക്രമണം നടന്നത്.
— NEWSROOM QATAR (@newsroom_qatar) October 8, 2023
ആക്രമണം കണ്ട് ഭയന്ന റിപ്പോർട്ടർ ഉടൻ ക്യാമറയ്ക്ക് മുന്നിൽ നിന്ന് മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗാസയിലെ പലസ്തീൻ ടവറിലാണ് ഭീകരമായ ആക്രമണം നടന്നതെന്ന് റിപ്പോർട്ടർ വിഡിയോയിൽ പറയുന്നു. തുടർന്ന്, റിപ്പോർട്ടറോട് സമാധാനമായി ശ്വാസമെടുക്കാനും, സുരക്ഷിതമല്ലെങ്കിൽ റിപ്പോർട്ടിങ്ങ് അവസാനിപ്പിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറാനും അവതാരകൻ പറയുന്നുണ്ട്. ഗാസയിലെ ജനവാസം കൂടുതലുള്ള പ്രദേശത്താണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടർ വ്യക്തമാക്കി.
അതേസമയം, ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ആക്രമണം തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 7000ല്‍ അധികം റോക്കറ്റുകള്‍ ഹമാസ് ഇസ്രയേലിലേക്ക് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ ഗസയില്‍ കരമാര്‍ഗവും കടല്‍ മാര്‍ഗവും ആകാശ മാര്‍ഗവും പ്രതിരോധം തീര്‍ക്കുകയാണ് ഇസ്രയേല്‍. കഴിഞ്ഞ ദിവസം ആരംഭിച്ച ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഏകദേശം 300 ഇസ്രയേലികള്‍ക്ക് ജീവന്‍ നഷ്ടമായി. 1860ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ ആരോഗ്യവിഭാഗം അറിയിച്ചു.
ഹമാസിന്റെ ആക്രമണത്തില്‍ 26 ഇസ്രയേല്‍ സൈനികരും മരണപ്പെട്ടതായാണ് വിവരം. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 256 ഫലസ്തീനികള്‍ മരണപ്പെട്ടതായും 1788ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വ്യക്തമാക്കുന്നു. ഗസയില്‍ 429 ഇടങ്ങളിലാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV