December 23, 2023
December 23, 2023
ഗസ: ഗസയിൽ നിന്ന് ഇസ്രയേലിന്റെ പ്രത്യേക സൈനിക വിഭാഗമായ ഗോലാനി ബ്രിഗേഡിനെ പിൻവലിക്കുന്നതായി റിപ്പോർട്ട്. പുനഃസംഘടിപ്പിക്കാനും വിശ്രമത്തിനുമായി താൽക്കാലികമായി പിൻവലിക്കുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, ശുജാഇയ്യയിൽ ഉൾപ്പെടെ ഹമാസിന്റെ ഭാഗത്തു നിന്ന് കനത്ത തിരിച്ചടി നേരിട്ടതും സൈനിക ലക്ഷ്യത്തിലേക്ക് അടുക്കാൻ പോലുമാകാത്തതുമാണ് പിന്മാറ്റത്തിന് കാരണമായതെന്ന് വിലയിരുത്തലുണ്ട്.
13ാം ബറ്റാലിയൻ കമാൻഡറായ ലെഫ്റ്റനന്റ് കേണൽ തോമർ ഗ്രിൻബെർഗ്, ബ്രിഗേഡ് മേധാവിയുടെ ഫോർവേഡ് കമാൻഡ് ടീം മേധാവി കേണൽ ഇസാക് ബെൻ ബസത്, മേജർ റോയി മെൽദസി തുടങ്ങിയ മുൻനിര കമാൻഡർമാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ സൈനികരുടെ മനോവീര്യം തകർന്നതായി ഇസ്രായേലി മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ ഉറ്റവരെ കൊലക്ക് കൊടുക്കരുതെന്നാവശ്യപ്പെട്ട് സൈനികരുടെ കുടുംബം അധികൃതരുടെ മേൽ സമ്മർദം ചെലുത്തുന്നതായും റിപ്പോർട്ടുണ്ട്. ഗസയിൽ നേരിടുന്ന കനത്ത വെല്ലുവിളിയും ഉറക്കമില്ലായ്മ അടക്കമുള്ള പ്രശ്നങ്ങളും ഇസ്രായേൽ സൈനികർ തങ്ങളുടെ കുടുംബത്തിന് അയച്ച കത്തിൽ പറയുന്നുണ്ട്.
1948 ഫെബ്രുവരിയിൽ ഫലസ്തീനിലെ സയണിസ്റ്റ് വംശീയ ഉന്മൂലനത്തിനിടെയാണ് ഗോലാനി ബ്രിഗേഡ് രൂപവത്കരിച്ചത്. ഇസ്രായേലിന്റെ എല്ലാ പ്രധാന യുദ്ധങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. നാല് ടാങ്ക് ബറ്റാലിയൻ, രണ്ട് കാലാൾപ്പട ബറ്റാലിയൻ, ഒരു പീരങ്കി ബറ്റാലിയൻ, ഒരു പാരാഗ്രൂപ്പർ ബറ്റാലിയൻ എന്നിവ ഉൾപ്പെടുന്ന ഇസ്രായേലിന്റെ പ്രത്യേക സൈനിക വിഭാഗമാണ് ഗോലാനി ബ്രിഗേഡ്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, സൈനിക തലവന്മാർ തുടങ്ങിവർ നേരിട്ടെത്തിയാണ് "വിജയിച്ചു വരുവെന്ന്" പറഞ്ഞ് ഇവരെ ആശീർവദിച്ച് ഗസയിലേക്ക് അയച്ചത്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F