December 25, 2023
December 25, 2023
ഗസ: ഗസയിലെ ആയിരത്തിലധികം ക്രിസ്ത്യാനികൾക്ക് ഇന്ന് ക്രിസ്മസ് ആഘോഷങ്ങളില്ല. നഷ്ടത്തിന്റെയും കഷ്ടപ്പാടുകളുടെയും ദുരന്ത കഥകളാണ് ക്രിസ്മസ് ദിനത്തിൽ ഗസയിലുള്ളവർക്ക് പങ്കുവെക്കാനുള്ളത്. സ്ത്രീകളെയും കുട്ടികളെയും സ്‌കൂളുകളെയും ആശുപത്രികളെയും ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുന്ന ദിനം കൂടിയാണിത്. മൂന്ന് മാസത്തിനുള്ളിൽ 20,000-ത്തിലധികം പേരുടെ ജീവനാണ് ഗസയിൽ നഷ്ടപ്പെട്ടത്.
ഗസയിലെ പള്ളിമണികളുടെ ഊർജ്ജസ്വലമായ ശബ്ദം എവിടെയും കേൾക്കാനില്ല. ഗാസയിൽ യംഗ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ളവരുടെ ക്രിസ്മസ് ട്രീ ലൈറ്റിംഗ് പാരമ്പര്യം ഇല്ലാതായി. അൽ-സെയ്‌ത്തൂണിലെ പള്ളി കോമ്പൗണ്ടിനുള്ളിലേക്ക് കയറുന്ന ആളുകളെ ഇസ്രായേലി ടാങ്കുകൾ ലക്ഷ്യമിടുന്നതായും റിപ്പോർട്ടുണ്ട്.
എന്നാൽ, ഗസയിൽ ആഘോഷങ്ങളില്ലാത്ത ആദ്യത്തെ ക്രിസ്മസ് അല്ല ഇത്. 1967 മുതൽ ഫലസ്തീനിലുള്ളവരുടെ ആഘോഷങ്ങൾ അപൂർണ്ണമാണ്. 17 വർഷത്തെ ഉപരോധവും, 2008, 2012, 2014, 2021 എന്നീ വർഷങ്ങളിലെ ആവർത്തിച്ചുള്ള ആക്രമണങ്ങളും ഫലസ്തീനിലെ സാധാരണക്കാരുടെ ആഘോഷ ദിവസങ്ങൾ ദുഃഖത്തിലാഴ്ത്തി.
അതേസമയം, ഇന്നലെ (ഞായർ) രാത്രി ഗസയിലെ അൽ-മഗാസി, അൽ-ബുറൈജ് അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗസ മുനമ്പിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് മഗാസി അഭയാർത്ഥി ക്യാമ്പ്. ഗസയിലെ ഫലസ്തീനികളോട് പലായനം ചെയ്യാൻ ഇസ്രായേൽ സൈന്യം മുമ്പ് ആവശ്യപ്പെട്ടിരുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു മഗാസി ക്യാമ്പ്.
ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റതായും നിരവധി വീടുകൾ ആക്രമണത്തിൽ തകർന്നതായും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
“മഗാസി ക്യാമ്പിലെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കുന്നത് കൂട്ടക്കൊലയാണ്. അൽ അഖ്‌സ ആശുപത്രിയിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു” അൽ ഖുദ്ര പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F