November 23, 2023
November 23, 2023
ഗസ: ഗസയിലെ അൽ-ഷിഫ ആശുപത്രി ഡയറക്ടറെയും മറ്റ് ഡോക്ടർമാരെയും ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അൽ-ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയയും മറ്റ് നിരവധി മുതിർന്ന ഡോക്ടർമാരും അറസ്റ്റിലായതായി ആശുപത്രിയിലെ വകുപ്പ് മേധാവി ഖാലിദ് അബു സംര വ്യാഴാഴ്ച എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. ഇസ്രയേലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയും അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വടക്കൻ ഗസയിൽ ഇസ്രയേൽ നടത്തുന്ന കര ആക്രമണത്തിന്റെ പ്രധാന കേന്ദ്രം അൽ-ഷിഫ ആശുപത്രിയാണ്. വൈദ്യുത ബന്ധം നിലച്ചതിനെ തുടര്‍ന്ന് അല്‍ ഷിഫ ആശുപത്രിയില്‍ ഇന്‍കുബേറ്ററില്‍ കഴിഞ്ഞിരുന്ന രണ്ട് നവജാത ശിശുക്കള്‍ നവംബർ 12ന് മരിച്ചിരുന്നു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ട് മാസം പോലും തികയാത്ത കുഞ്ഞുങ്ങളാണ് മരണപ്പെട്ടതെന്ന് ആശുപത്രി ഫെസിലിറ്റി ഡയറക്ടര്‍ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ ഇന്ധനവും വൈദ്യുതിയും തടസ്സപ്പെട്ടതാണ് മരണത്തിന് ഇടയാക്കിയത്. ഭക്ഷണം, വെള്ളം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും ആശുപത്രിയിൽ നിലച്ചിരുന്നു. 2500 ജനങ്ങൾ, രോഗികൾ, മെഡിക്കൽ ജീവനക്കാർ എന്നിവർ നവംബർ 18 (ശനിയാഴ്ച) രാവിലെയോടെ അൽ ഷിഫ ആശുപത്രി വിട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 25 മെഡിക്കൽ സ്റ്റാഫുകൾ ബാക്കിയുള്ള രോഗികൾക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ്. ആക്രമണത്തിന് ഹമാസ് പോരാളികൾ ആശുപത്രിക്ക് താഴെയുള്ള തുരങ്ക സമുച്ചയം ഉപയോഗിച്ചതായി ഇസ്രായേൽ ആരോപിച്ചു. ഹമാസും ആശുപത്രി അധികൃതരും ഈ അവകാശവാദങ്ങൾ ആവർത്തിച്ച് നിഷേധിച്ചിരുന്നു.
അതേസമയം, ഗസയിൽ നാല് ദിവസത്തെ വെടിനിർത്തലിന് കരാറായിട്ടുണ്ട്. ഖത്തറിന്റെ ശക്തമായ മധ്യസ്ഥതയിലാണ് വെടിനിർത്തലിനും തടവുകാരുടെ മോചനത്തിനുമുള്ള കരാറിന് ഇസ്രയേലും ഹമാസും സമ്മതിച്ചത്. കരാര്‍ അനുസരിച്ച് 50 ഇസ്രയേലി ബന്ദികളെ ഹമാസും, 150 ഫലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. മോചിപ്പിക്കുന്ന ഫലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്. ഇന്ധനങ്ങളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകൾ റഫ അതിർത്തിയിലൂടെ ഗസയിലേക്ക് പ്രവേശിക്കും. ഗസക്കുമേലുള്ള ഇസ്രായേലിന്റെ നിരീക്ഷണ വിമാനങ്ങൾ ദിവസവും ആറുമണിക്കൂർ നിർത്തിവെക്കുമെന്നും കരാറിലുണ്ട്. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ ഇസ്രയേൽ വെടിനിര്‍ത്തല്‍ തുടരുമെന്നും റിപ്പോർട്ടുണ്ട്. താൽകാലിക വെടിനിർത്തലിനെ ലോകരാജ്യങ്ങളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധം പൂർണമായും നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F