January 04, 2024
January 04, 2024
വാഷിങ്ടൺ: ഇറാനിലെ കെര്‍മാനിൽ ഇന്നലെയുണ്ടായ (ബുധൻ) ഭീകരാക്രമണത്തിന് പിന്നിൽ യു.എസോ ഇസ്രായേലോ ആണെന്ന ആരോപണം യു.എസ് തള്ളി. ‘ഈ സ്ഫോടനത്തിൽ യു.എസിന് ഒരു തരത്തിലും പങ്കില്ല. മറിച്ചുള്ള ആരോപണങ്ങൾ പരിഹാസ്യമാണ്. ഇസ്രായേലിന് പങ്കുണ്ടെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് മുന്നിൽ തെളിവുകളില്ല” -യു.എസ് ആഭ്യന്തര വക്താവ് മാത്യു മില്ലർ ഇന്നലെ (ബുധനാഴ്ച) വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്‌ഫോടനത്തിന് പിന്നിൽ ഇസ്രയേലാണെന്ന സൂചനയൊന്നും അമേരിക്കക്ക് ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബിയും വ്യക്തമാക്കി. സ്ഫോടനത്തിൽ കൊലപ്പെട്ട ഇരകളോടും അവരുടെ പ്രിയപ്പെട്ടവരോടും സഹതാപം പ്രകടിപ്പിക്കുന്നതായും മാത്യു മില്ലർ കൂട്ടിച്ചേർത്തു.
സ്ഫോടനത്തിൽ 95 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാന്റെ മുന്‍ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്‌ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ്. 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്‌കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് ഇറാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാൻ സൈനിക തലവനായിരുന്ന ഖാസിം സുലൈമാനി 2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഡ്രോൺ ആക്രമണത്തില്‍ അദ്ദേഹത്തെ കൊന്നത് തങ്ങളാണെന്ന് യുഎസ് അന്ന് അവകാശപ്പെട്ടിരുന്നു.
ഭീകരാക്രമണമാണിതെന്ന് ആരോപിച്ച കിർമാൻ സുരക്ഷാ മേധാവി റഹ്മാൻ ജലാലി, ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമാക്കിയിട്ടില്ല. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഹമാസ് ഉപനേതാവ് സ്വാലിഹ് അൽഅറൂരി ബെയ്റൂത്തിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F