December 31, 2023
December 31, 2023
ദോഹ: 2023 എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ബ്ലൂ ടൈഗേഴ്സ് ഖത്തറിലെത്തി. ഇന്നലെ (ശനി) രാത്രിയാണ് ടീം ദോഹയിലെത്തിയത്.
ഇന്നലെ രാത്രി ഏഴു മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ ന്യൂഡൽഹിയിൽ നിന്നും ദോഹയിലെത്തിയ ടീമിനെ കാത്ത് മണിക്കൂറുകൾ മുമ്പു തന്നെ ആരാധകർ വിമാനത്താവളത്തിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ടൂർണമെന്റ് പ്രാദേശിക സംഘാടകരുടെ നേതൃത്വത്തിൽ പൂമാലയണിയിച്ചായിരുന്നു വിമാനത്താവളത്തിനകത്ത് ടീമിനെ വരവേറ്റത്. കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ നേതൃത്വത്തിൽ ഒന്നിനു പിറകെ ഒന്നായി പുറത്തേക്ക് കളിക്കാരുമെത്തിയതോടെ പേരു വിളിച്ച് അഭിവാദ്യം നേർന്നുകൊണ്ടായിരുന്നു മലയാളികൾ ഉൾപ്പെടെയുള്ള ആരാധകരുടെ വരവേൽപ്. ഖത്തർ ഇന്ത്യൻ എംബസി അധികൃതരും കമ്യുണിറ്റി നേതാക്കളും ടീമിനെ സ്വീകരിക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായിരുന്നു.
ദേശീയപതാക വീശിയും, ഇന്ത്യാ... ഇന്ത്യാ... എന്ന ആർപ്പുവിളികളോടെയുമാണ് ആരാധകർ ടീമിനെ സ്വീകരിച്ചത്. ഗോൾകീപ്പർ ഗുർപ്രീത് സന്ധുവും മൻവീർ സിങ്ങും ബാരിക്കേഡിനിപ്പുറം ആർപ്പുവിളികളുമായി കാത്തിരുന്ന ആരാധകർക്കുനേരെ കൈകൾ വീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് ബസിലേക്ക് നീങ്ങിയത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സഹൽ അബ്ദുൽ സമദും രാഹുൽ കെ.പിയും കൈവീശി കടന്നുപോയി. പിന്നാലെയാണ്, കാത്തിരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വരവ്. ആൾക്കൂട്ടത്തിനു മുന്നിലേക്ക് കടന്നുവന്ന ഛേത്രി കൈകൂപ്പി വണങ്ങിക്കൊണ്ട് ആരാധക ആവേശത്തിന് നന്ദി പറഞ്ഞു. ബസിൽ കയറി, ടീം ഹോട്ടലിലേക്ക് മടങ്ങുന്നതുവരെ ആരവങ്ങളുമായി ആരാധകർ വിമാനത്താവളത്തിൽ നിന്നു.
അതേസമയം, മത്സരത്തിൽ പങ്കെടുക്കുന്ന 26 അംഗ ടീമിനെയും ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മുഖ്യ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാക്കാണ് ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യൻ കപ്പിൽ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുള്ളത്.
അംരീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് സന്ധു, വിശാൽ കെയ്ത്ത് എന്നീ 3 പേരാണ് ഗോൾകീപ്പർമാർ. ആകാശ് മിശ്ര, ലാൽചുങ്ങ്നുങ്ക, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കൊട്ടാൽ, രാഹുൽ ഭേക്കെ, സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ് എന്നിവരാണ് ഡിഫെൻഡേർസായി മത്സരത്തിനിറങ്ങുന്നത്. അനിരുദ്ധ് താപ്പ, ബ്രാൻഡോൺ ഫെർണാണ്ടസ്, ദീപക് തങ്രി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൻ കോളാക്കോ, നയോരേം മഹേഷ് സിംഗ്, അബ്ദുൽ സമദ്, സുരേഷ് സിംഗ് വാങ്‌ജം, ഉദാന്ത സിംഗ് എന്നിവരാണ് മധ്യ നിരയിൽ കളിക്കുക. ഇഷാൻ പണ്ഡിറ്റ, ലല്ലിയാൻസുആലാ ചഹാങ്ത്തെ, മൻവീർ സിംഗ്, രാഹുൽ കന്നോളി പ്രവീൺ, സുനിൽ ഛേത്രി (ക്യാപ്റ്റൻ), വിക്രം പ്രതാപ് സിംഗ് എന്നിവർ ഫോർവേഡിൽ കളിക്കും.
ജനുവരി 12ന് രാത്രി 7.30ന് ഫിഫ ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരം. ജനുവരി 13ന് അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ആദ്യ മത്സരം. ജനുവരി 18ന് അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഉസ്ബെക്കിസ്ഥാനുമായാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ജനുവരി 23ന് അൽ-ബെയ്ത് സ്റ്റേഡിയത്തിൽ സിറിയയുമായാണ് മൂന്നാമത്തെ പോരാട്ടം.
അതേസമയം, ഇന്ത്യയും ഖത്തറും ഫൈനലിൽ ഒരുമിച്ച് മത്സരിക്കും എന്ന പ്രതീക്ഷയും ഇന്ത്യൻ ആരാധകർക്കുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F