October 17, 2023
October 17, 2023
ഗസ: ഗസ മുനമ്പിൽ തടവിലാക്കിയ ഇസ്രായേലി ബന്ദിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹമാസ് ടെലിഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിൽ കൈ ഒടിഞ്ഞ നിലയിൽ പരിക്കേറ്റ യുവതിയെ ചികിത്സിക്കുന്നതാണ് കാണിക്കുന്നത്. കഴിഞ്ഞയാഴ്ച ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗസ്സ മുനമ്ബില്‍ തടവിലാക്കിയ ഇസ്രായേല്‍ ബന്ദിയുടെ ആദ്യ ദൃശ്യങ്ങളാണ് ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടതെന്ന് ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോയിൽ ഷോഹാമിൽ നിന്നുള്ള 21കാരിയായ മിയ ഷെം എന്ന് സ്വയം പരിചയപ്പെടുത്തുന്ന ബന്ദിയായ യുവതി, കൈ ഒടിഞ്ഞതിനെ തുടർന്ന് ഗസ്സയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും എത്രയും വേഗം വീട്ടിലെത്താൻ ആഗ്രഹിക്കുന്നുവെന്നും പറയുന്നുണ്ട്.
“ഹായ്, ഞാൻ മിയ ഷെം, 21 വയസ്സ് പ്രായം. ഷോഹാമിൽ നിന്നുള്ള ഞാൻ ഇപ്പോൾ ഗസയിലാണ്. ഞാൻ സ്ടെരോട്ടിൽ (Sderot) നിന്ന് ശനിയാഴ്ച പുലർച്ചെ തിരിച്ചെത്തി; ഞാൻ ഒരു പാർട്ടിയിലായിരുന്നു. എന്റെ കയ്യിൽ സാരമായി പരിക്കേറ്റു. തുടർന്ന് ഗസയിലെ ആശുപത്രിയിൽ 3 മണിക്കൂർ എന്റെ കൈയ്‌ക്ക് ശസ്ത്രക്രിയ നടത്തി. അവർ എന്നെ പരിപാലിക്കുന്നുണ്ട്, എനിക്ക് മരുന്ന് നൽകുന്നുണ്ട്, ഇവിടെ എല്ലാം ഓക്കേ ആണ് , ”മിയ ഷെം വീഡിയോയിൽ അവളുടെ മാതൃഭാഷയിൽ പറഞ്ഞു.
"അൽ-അഖ്‌സ യുദ്ധത്തിന്റെ ആദ്യ ദിവസം പിടിക്കപ്പെട്ട ഗസയിലെ ഒരു വനിതാ തടവുകാരിക്ക് അൽ-ഖസ്സാം ബ്രിഗേഡുകളിൽ നിന്നുള്ള മുജാഹിദീൻ വൈദ്യസഹായം നൽകുന്നു," എന്ന അടിക്കുറിപ്പോടെയാണ് ഹമാസിന്റെ അറബിക് ടെലിഗ്രാം ചാനലിൽ യുവതിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്.
അതേസമയം, ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ കുറഞ്ഞത് 200ലധികം ഇസ്രായേലികളെയും വിദേശികളെയും ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോർട്ട്. അതിനിടെ, മറ്റൊരു വിഡിയോയിൽ ബന്ദികളായവർ തങ്ങളുടെ അതിഥികളാണെന്നും സാഹചര്യങ്ങൾ അനുവദിക്കുമ്പോൾ വിട്ടയക്കുമെന്നും ഹമാസ് പറയുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU