October 10, 2023
October 10, 2023
കാബൂള്‍: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ശനിയാഴ്ച്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4000 കടന്നതായി താലിബാൻ സർക്കാർ വക്താവ് അറിയിച്ചു. അര മണിക്കൂറിനുള്ളില്‍ മൂന്ന് തവണയാണ് അഫ്‌ഗാനിസ്ഥാനിൽ ശക്തമായ ഭൂകമ്പമുണ്ടായത്. രണ്ടായിരത്തിലധികം വീടുകളാണ് തുടര്‍ച്ചയായി ഉണ്ടായ ഭൂകമ്പങ്ങളില്‍ തകര്‍ന്നത്.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നുമാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് 12:19ന് 5.6 തീവ്രതയിലും , ഉച്ചയ്ക്ക് 12:11ന് 6.1 തീവ്രതയിലും, കൂടാതെ ഉച്ചയ്ക്ക് 12:42 ന് വീണ്ടും 6.2 തീവ്രതയിലുമാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഹെറാത്ത് നഗരത്തില്‍ നിന്നും 40 കിലോ മീറ്റർ അകലെയാണ്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിത്. ആറ് ഗ്രാമങ്ങൾ പൂർണമായും തകർന്നു.
അതേസമയം, കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1000ത്തിലധികം ആളുകൾ മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജുർമിന് സമീപമുണ്ടായ ഭൂചലനത്തിൽ 13 പേരും മരിച്ചിരുന്നു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV