October 08, 2023
October 08, 2023
കാബൂള്‍: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നതായി താലിബാൻ സർക്കാർ വക്താവ് അറിയിച്ചു. അര മണിക്കൂറിനുള്ളില്‍ മൂന്ന് തവണയാണ് അഫ്‌ഗാനിസ്ഥാനിൽ ശക്തമായ ഭൂകമ്പമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും നാശനഷ്ടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്നലെ (ശനിയാഴ്ച്ച) ഉച്ചയ്ക്ക് 12:19ന് 5.6 തീവ്രതയിലും , ഉച്ചയ്ക്ക് 12:11ന് 6.1 തീവ്രതയിലും, കൂടാതെ ഉച്ചയ്ക്ക് 12:42 ന് വീണ്ടും 6.2 തീവ്രതയിലുമാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഹെറാത്ത് നഗരത്തില്‍ നിന്നും 40 കിലോ മീറ്റർ അകലെയാണ്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിത്. ആറ് ഗ്രാമങ്ങൾ പൂർണമായും തകർന്നു. കെട്ടിടങ്ങളിൽ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഭയന്ന് തെരുവുകളില്‍ തുടരുകയാണ്.
അതേസമയം, കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1000ത്തിലധികം ആളുകൾ മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജുർമിന് സമീപമുണ്ടായ ഭൂചലനത്തിൽ 13 പേരും മരിച്ചിരുന്നു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV