September 09, 2023
September 09, 2023
റാബത്ത് (മൊറോക്കോ): മൊറോക്കോയിൽ നൂറുകണക്കിന് ആളുകൾ മരിക്കാനിടയായ ഭൂചലനത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അനുശോചനം രേഖപ്പെടുത്തി. മൊറോക്കൻ ജനതയ്ക്ക് ആശ്വാസം നേരുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും, എല്ലാ അപകടങ്ങളിൽ നിന്നും സംരക്ഷിക്കാനും സർവശക്തനോട് പ്രാർത്ഥിക്കുന്നുവെന്നും അമീർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി മൊറോക്കോ പ്രധാനമന്ത്രി അസീസ് അഖന്നൂച്ചുമായിനടത്തിയ ഫോൺ സംഭാഷണത്തിലാണ് തന്റെയും രാജ്യത്തിന്റെയും അനുശോചനം അറിയിച്ചത്.
അതേസമയം, മൊറോക്കോയിൽ മരിച്ചവരുടെ എണ്ണം 1,037 ആയി ഉയർന്നതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.1200 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
മൊറോക്കോയിലെ ആശുപത്രികൾ രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണെന്നും, ഗുരുതരമായ കേസുകൾ മുഹമ്മദ് ആറാമൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സെന്ററിലേക്ക് മാറ്റുന്നുണ്ടെന്നും, സ്വകാര്യ മേഖലയിലെ ആംബുലൻസുകളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ആശുപത്രികളിലേക്കും അത്യാഹിത വിഭാഗങ്ങളിലേക്കും എത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
മരാക്കേഷ് നഗരത്തിന് സമീപം വെള്ളിയാഴ്ച രാത്രി 11.11-ഓടെയായിരുന്നു ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സെക്കന്‍ഡുകളോളം ഭൂചലനത്തിന്റെ പ്രകമ്പനം നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമീപപ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. നാശനഷ്ടങ്ങളുടെ കണക്കുകൾ വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G