September 13, 2023
September 13, 2023
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാലുപേര്‍ക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം,കോഴിക്കോട് നിപ ബാധിച്ച് മരിച്ച രണ്ട് പേരിൽ ഒരാൾ ഖത്തര്‍ പ്രവാസിയായിരുന്നു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി മംഗലാട് സ്വദേശി ഹാരിസ് (40) ആണ് കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചത്. ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാനിരിക്കെയായിരുന്നു അന്ത്യം.
ഏഴു പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. കടകള്‍ക്ക് പ്രവര്‍ത്തനസമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് തുറക്കാന്‍ അനുമതി. മരുന്നുഷോപ്പുകള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു.
വിവിധ പഞ്ചായത്തുകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകള്‍:
ആയഞ്ചേരി: 1,2,3,4,5,12,13,14,15
മരുതോങ്കര: 1,2,3,4,5,12,13,14
തിരുവള്ളൂര്‍: 1,2,20
കുറ്റ്യാടി: 3,4,5,6,7,8,9,10
കായക്കൊടി: 5,6,7,8,9
വില്യാപ്പളളി: 6,7
കാവിലുംപാറ: 2,10,11,12,13,14,15,16.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G