January 28, 2024
January 28, 2024
ദോഹ: ഗസയിൽ തടവിലാക്കപ്പെട്ടവരുടെ മോചനവും വെടിനിർത്തൽ കരാറും ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി (സിഐഎ) ഡയറക്‌ടർ ബിൽ ബേൺസ്, ഇസ്രയേലി കൗൺസിലറുമായും ഈജിപ്ത്, ഖത്തർ പ്രതിനിധികളുമായും ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ബിൽ ബേൺസും, മൊസാദ് മേധാവി ഡേവിഡ് ബാർണിയയും, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയും, ഈജിപ്ത് ഇൻ്റലിജൻസ് മേധാവി അബ്ബാസ് കമലും വാരാന്ത്യത്തിൽ യൂറോപ്പിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം, സമ്പൂർണ്ണമായ വിജയം നേടുന്നത് വരെ ഗസയിലെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിക്കുകയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പരിഹാസ്യമാണെന്നും നെതന്യാഹു പറഞ്ഞു. ഹമാസിന്റെ താൽപര്യങ്ങളാണ് അന്താരാഷ്ട്ര നീതിന്യായ കോടതി സംരക്ഷിക്കുന്നത്. ഹമാസാണ് പുതിയകാലത്തെ നാസികളെന്നും നെതന്യാഹു ആരോപിച്ചു.
"ഹമാസ് ഞങ്ങളോട് ചെയ്ത കാര്യങ്ങൾ മറക്കാനാവില്ല. എല്ലാ ബന്ദികളേയും ഇസ്രായേലിൽ തിരിച്ചെത്തിക്കുക തന്നെ ചെയ്യും. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വ്യാജ ആരോപണങ്ങളാണ് ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ഉന്നയിച്ചത്. ഹമാസിന് വേണ്ടിയാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പോയത്"- നെതന്യാഹു പറഞ്ഞു.
ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന് താൽക്കാലികമായി അവസാനമുണ്ടാക്കാനുള്ള കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ട് മാസത്തേക്ക് ഗസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം നിർത്തിവെക്കുന്നതിന് പകരമായി 100 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F