August 24, 2023
August 24, 2023
ന്യൂഡൽഹി: അർജൻ്റീന, എത്യോപ്യ , സൗദി അറേബ്യ, യു എ ഇ തുടങ്ങിയ 6 രാജ്യങ്ങൾ ബ്രിക്സിൽ അംഗമാകും. ബ്രിക്‌സില്‍ സ്ഥിരാംഗങ്ങളാകാന്‍ ആറ് രാജ്യങ്ങളെ കൂടി ക്ഷണിക്കുമെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അറിയിച്ചു. 2024 ജനുവരി ഒന്ന് മുതലാണ് അംഗത്വം പ്രാബല്യത്തില്‍ വരുകയെന്നും അദ്ദേഹം വ്യക്തമാക്കി.
റമഫോസയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആറ് രാജ്യങ്ങളെയും ബ്രിക്‌സിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ബ്രിക്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്നതിനായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇതിനകം 20ലധികം രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ബ്രിക്‌സ് വിപുലീകരണത്തെ ചൈന പ്രസിഡന്റ് ഷി ജിന്‍പിങും പിന്തുണച്ചു.എന്നാൽ പാകിസ്ഥാനെ കൂടി ബ്രിക്സിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം ബ്രിക്സ് ഉച്ചകോടി തള്ളി.
പാകിസ്ഥാനുൾപ്പെടെ 23 രാജ്യങ്ങൾ ബ്രിക്സ് അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിക്സ് രാജ്യങ്ങൾ ഏകീകൃത കറൻസി ഉപയോഗിക്കുന്നതും പ്രായോഗികമല്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായി രൂപീകൃതമായ ബ്രിക് ( BRIC- Brazil, Russia, India, China). 2009-ലാണ് ഈ കൂട്ടായ്‌മ നിലവിൽവന്നത്. ലോക രാജ്യങ്ങളുടെ ആകെ വിസ്തൃതിയുടെ നാലിൽ ഒരു ഭാഗവും ലോക ജനസംഖ്യയുടെ 40 ശതമാനവും കൈമുതലായുള്ള രാജ്യങ്ങളെന്ന നിലയിലാണ് ലോക സാമ്പത്തിക ക്രമത്തിൽ വലിയ ഇടപെടൽ നടത്താൻ കഴിയുന്ന വിധത്തിൽ ഇങ്ങനെയൊരു വേദി രൂപീകരിച്ചത്. 2011മുതൽ ദക്ഷിണാഫ്രിക്ക കൂടി ബ്രിക് രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ അംഗമായി. ഇതോടെ ബ്രിക് രാഷ്ട്ര കൂട്ടായ്‌മ ബ്രിക്‌സ് (BRICS) എന്നപേരിലാണ് അറിയപ്പെടുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R