March 12, 2023
March 12, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ : വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനി സ്വദേശി അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ കേസിലെ 10-ാം പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെ ഞായറാഴ്ച രാവിലെയോടെ കേരളത്തിൽ എത്തിച്ചു. ശനിയാഴ്ച രാത്രി 11.55-ന് റിയാദ് വിമാനത്താവളത്തില്‍ വെച്ച് സൗദി പൊലീസില്‍നിന്ന് കൈമാറി കിട്ടിയ പ്രതിയുമായി ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തിലാണ് ഇന്ന് രാവിലെയോടെ കരിപ്പൂരിൽ എത്തിയത്.
17 വര്‍ഷം മുമ്പുണ്ടായ കൊലപാതകത്തിന് പിന്നാലെ നാടുവിട്ട പ്രതി ഇത്രയും കാലവും ഖത്തറില്‍ ഒളിച്ചുകഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫുട്ബാള്‍ ലോകകപ്പിനായി അനുവദിച്ച ഹയ്യ കാർഡ് ഇളവ് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സൽവ അതിർത്തിയിൽ ഇന്റർപോളിന്റെ സഹായത്തോടെ സൗദി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.കേരള പൊലീസ് ഇന്‍റര്‍പോളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസാണ് പ്രതിയെ കുടുക്കിയത്. സൗദി-ഖത്തര്‍ അതിര്‍ത്തിയായ സല്‍വയില്‍ വെച്ച് പിടിയിലായ പ്രതിെയ അവിടെ തന്നെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
കുറ്റവാളികളെ കൈമാറാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കരാറുള്ളതിനാല്‍ പിടിയിലായ ഉടന്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം വഴി കേരള പൊലീസിനെ അറിയിക്കുകയും ഡി.ജി.പി അനില്‍കാന്ത് റിയാദിലെത്തി പ്രതിയെ ഏറ്റുവാങ്ങാന്‍ മൂന്നംഗ ക്രൈബാഞ്ച് സംഘത്തെ നിയോഗിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ മുറയ്ക്ക് പ്രതിയെ രണ്ടാഴ്ച മുമ്പ് റിയാദ് മലസിലെ ഡിപ്പോര്‍ട്ടേഷന്‍ (തര്‍ഹീല്‍) സെന്‍റര്‍ സെല്ലിലേക്ക് കൊണ്ടുവന്നു. ഈ മാസം അഞ്ചിന് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടിയും ഇന്‍സ്പെക്ടര്‍ ടി. ബിനുകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത് പ്രഭാകര്‍ എന്നിവരുമുള്‍പ്പെട്ട ക്രൈംബാഞ്ച് സംഘം റിയാദിലെത്തി.നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ സംഘം പ്രതിയുമായി നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
2006 ഫെബ്രുവരി 11-ന് താമരശ്ശേരി ചുരത്തിലൂടെ ജീപ്പില്‍ യാത്രചെയ്യവെ ക്വട്ടേഷന്‍ സംഘം തടഞ്ഞുനിര്‍ത്തി അബ്ദുല്‍ കരീമിനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നൂറാംതോട് ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ചു. കരീമിെന്‍റ റിസോര്‍ട്ടിെന്‍റ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബുവര്‍ഗീസായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. ബിസിനസിലെ തര്‍ക്കത്തെതുടര്‍ന്ന് ഗുണ്ടകളുമായെത്തി ബാബുവര്‍ഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പൊലീസ് കേസാവുകയും ബാബുവര്‍ഗീസ് റിമാന്‍ഡിലാവുകയും ചെയ്തു.
ഈ വിരോധത്തിലായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. കേസിലെ 11 പ്രതികളില്‍ ഒരാള്‍ മരണപ്പെട്ടു. രണ്ടുപേരെ വെറുതെ വിടുകയും ഏഴുപേരെ ശിക്ഷിക്കുകയും ചെയ്തു. അവശേഷിച്ചയാളാണ് പ്രതിപ്പട്ടികയില്‍ 10-ാം സ്ഥാനത്തുള്ള ഹനീഫ. ഖത്തറില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഏഴുവര്‍ഷം മുമ്പ് നേപ്പാള്‍ വഴി നാട്ടില്‍ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്തു. ഈ വരവില്‍ കഞ്ചാവ് കേസില്‍ പ്രതിയായി അതിലും പിടികിട്ടാപ്പുള്ളി ലിസ്റ്റിലാവുകയും ചെയ്തു. അതോടെ കേരള പൊലീസ് ഇന്‍ര്‍പോളിെന്‍റയടക്കം സഹായത്തോടെ ഗള്‍ഫ് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9