April 10, 2023
April 10, 2023
ന്യൂസ്‌റൂം ബ്യൂറോ
തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഉണ്ടായ ജനകീയ പ്രക്ഷോഭത്തിന് ചാരസംഘടനയായ മൊസാദിന്റെ പിന്തുണയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. പെന്റഗണില്‍ നിന്ന് ചോര്‍ന്നതായി പ്രചരിക്കപ്പെടുന്ന രഹസ്യരേഖകളിലാണ് വെളിപ്പെടുത്തലുള്ളത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇസ്രയേല്‍ ഭരണകൂടം തള്ളി.
കഴിഞ്ഞ ദിവസമാണ് യുക്രൈന്‍ യുദ്ധത്തിലെ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ട്വിറ്റര്‍, ടെലഗ്രാം അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇക്കൂട്ടത്തിലാണ് ഇസ്രായേലിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുള്ളത്. ആധികാരികമെന്ന് തോന്നിക്കുന്ന രേഖകളാണ് ചോര്‍ന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടത്തിന്റെ ജുഡിഷ്യല്‍ പരിഷ്‌കരണങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മൊസാദ് പിന്തുണയ്ക്കുന്നുണ്ടെന്ന് രഹസ്യരേഖകളില്‍ വെളിപ്പെടുത്തുന്നുണ്ട്. പ്രക്ഷോഭം നടത്തുന്ന പൗരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കിയതോടൊപ്പം നിരവധി ഉദ്യോഗസ്ഥര്‍ മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയയില്‍ നിന്നുള്ള പ്രത്യേക അനുമതിയോടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊസാദ് ഉദ്യോഗസ്ഥര്‍ ആരാണെന്ന് വെളിപ്പെടുത്താതെയായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിലും രാഷ്ട്രീയ പ്രകടനങ്ങളിലും പങ്കെടുക്കാന്‍ മൊസാദ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
രഹസ്യവിവരങ്ങളുടെ ചോര്‍ച്ചയെക്കുറിച്ച് യു.എസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് നിയമവകുപ്പ് അറിയിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI