September 07, 2022
September 07, 2022
അൻവർ പാലേരി
ദോഹ : ഖത്തറിൽ കാണാതായ കുട്ടികളെ കണ്ടെത്താനും തിരികെ വീടുകളിലെത്തിക്കാനും സമൂഹമാധ്യമങ്ങൾ വഴി സൗകര്യമൊരുക്കുന്ന മെറ്റ സേവനത്തിന് ഖത്തറിൽ തുടക്കമായി. ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും സഹായത്തോടെ മെറ്റാ മിസ്സിംഗ് അലെർട് സംവിധാനമാണ് ഇതിനായി സജ്ജമാക്കിയത്.ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഫെയ്‌സ്ബുക്കിൽ പരീക്ഷിച്ചു വിജയിച്ച ശേഷം കഴിഞ്ഞ ജൂണിൽ ആംബർ അലേർട്ട് സൗകര്യം ഇൻസ്റ്റാഗ്രാമിലും മെറ്റ ലഭ്യമാക്കിയിരുന്നു.
നംബിയോ സേഫ്റ്റി ഇൻഡക്സ് 2022 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഖത്തറിൽ പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു സേവനം ആരംഭിച്ചത്.കുട്ടികളെ കാണാതായാൽ കാണാതായ സ്ഥലവും സമയവും ഫോട്ടോയും സഹിതം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി ബന്ധപ്പെട്ട അധികാരികൾക്ക് മിസ്സിംഗ് ആംബർ അലേർട്ട് ലഭിക്കുന്നതാണ് ഈ നൂതന സംവിധാനം.ഇതുവഴി കാണാതായ കുട്ടികളെക്കുറിച്ചുള്ള അലേർട്ടുകൾ 160 കിലോമീറ്റർ ചുറ്റളവിൽ എല്ലാ ഉപയോക്താക്കൾക്കും ദൃശ്യമാകും.ഫെയ്സ്ബുക്,ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് മറ്റുള്ളവരുമായി ആംബർ അലേർട്ട് പങ്കിടാനും ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പേരിലേക്ക് സന്ദേശം എത്തിക്കാനും കഴിയുന്നതിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ കാണാതായ കുട്ടിയെ തിരിച്ചറിയാനും കണ്ടെത്താനും കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.
ഇന്ന് ദോഹയിൽ നടന്ന ചടങ്ങിലാണ് ആംബർ അലേർട്ട് സംവിധാനം ആഭ്യന്തര മന്ത്രാലയം ഔദ്യോഗീകമായി പുറത്തിറക്കിയത്.ചടങ്ങിൽ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡയറക്റ്റർ ജനറൽ ബ്രിഗേഡിയർ ജമാൽ മുഹമ്മദ് അൽ-കാബി, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുല്ല ഖലീഫ അൽ മുഫ്താഹ്, മെറ്റ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ഡയറക്ടർ എമിലി വാച്ചർ, മെറ്റ നോർത്ത് ആഫ്രിക്ക ആൻഡ് ജിസിസി പബ്ലിക് പോളിസി മേധാവി ഷാദൻ ഖല്ലാഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക