June 29, 2022
June 29, 2022
മലപ്പുറം: മുഹമ്മദ് നബിയെ നിന്ദിച്ചതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ മന്ത്രി കെ.ടി ജലീൽ എം.എൽ.എ.. ദേശീയതലത്തില്‍ ചര്‍ച്ചയാണിപ്പോള്‍.
രണ്ടു പേര്‍ കൊല നടത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. വൈകാതെ ഇവരെ പിടികൂടുകയും ചെയ്തു. അക്രമ സംഭവങ്ങളില്ലാതിരിക്കാന്‍ രാജസ്ഥാന്‍ പോലീസ് ജാഗ്രതയിലാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന സംഭവത്തില്‍ ചില സംശയങ്ങള്‍ സൂചിപ്പിക്കുകയാണ് കെടി ജലീല്‍ എംഎല്‍എ. അക്രമികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം മറ്റു ചില വശങ്ങള്‍ കൂടി അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നു. കൊലപാതകം നടത്തിയവരുടെ മട്ടും ഭാവവും വീഡിയോ ചിത്രീകരണവുമെല്ലാം ദുരൂഹത മണക്കുന്നതാണെന്ന് കെടി ജലീല്‍ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സൂചിപ്പിക്കുന്നു.
ഹീന പ്രവൃത്തി നടത്തിയവരുടെ മട്ടും ഭാവവും, വീഡിയോ ചിത്രീകരണവുമൊക്കെ കണ്ടിട്ട് എന്തൊക്കെയോ ദുരൂഹത മണക്കുന്നുണ്ട്.
സൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നോ, പ്രതികളെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ, വേഷം മാറിവന്ന് പക തീര്‍ത്തവരാണോ, കലാപത്തിലൂടെ മുസ്ലിം കച്ചവടക്കാരെ ഉന്മൂലനം ചെയ്യാനുള്ള ബിസിനസ് താല്‍പ്പര്യക്കാരുടെ തന്ത്രമാണോ, ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമാധാനം തകര്‍ക്കാന്‍ ബാഹ്യ ശക്തികള്‍ ചെയ്യുപ്പിച്ചതാണോ എന്നീ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്ന് കെടി ജലീല്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം :
ഉദയ്പൂരിൽ പ്രവാചക നിന്ദയുടെ പേരിലെന്ന ലേബലിൽ അരങ്ങേറിയത് അങ്ങേയറ്റം പൈശാചിക കൃത്യമാണ്. മനുഷ്യൻ്റെ തലയറുത്ത് ഈ കാപാലികർ എങ്ങോട്ടാണ് നാടിനെ കൊണ്ടു പോകുന്നത്.
നിന്ദ്യരും നികൃഷ്ടരുമായ ഈ വർഗ്ഗീയ ഭ്രാന്തൻമാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണം. താടിയും തലപ്പാവുമായെത്തി പട്ടാപ്പകൽ ഒരു മനുഷ്യനെ കഴുത്തറുത്ത് കൊന്ന പിശാചുക്കൾ ഇസ്ലാമിനെയാണ് അപമാനിച്ചത്. അവർ മാപ്പർഹിക്കുന്നേയില്ല. ഈ തെമ്മാടികളെ പിടികൂടി തൂക്കിലേറ്റാൻ ഒട്ടും സമയം വൈകിക്കൂട.
രാജ്യത്ത് നിലനിൽക്കുന്ന മത സൗഹാർദ്ദം തകർക്കാൻ ബോധപൂർവ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്ന് പ്രത്യേകം അന്വേഷിക്കണം. വേഷം മാറി വന്ന് പക തീർത്ത് വഴി തിരിച്ച് വിടാൻ നടത്തിയ ശ്രമമാണോ നടന്നതെന്നും പരിശോധിക്കണം. വർഗീയ കലാപം നടത്തി, ഉദയ്പൂരിലെ മുഴുവൻ മുസ്ലിം കച്ചവട ക്കാരെയും ഉൻമൂലനം ചെയ്യാൻ ആസൂത്രിതമായി ബിസിനസ് താൽപര്യക്കാർ സംഘടിപ്പിച്ചതാണോ അരുകൊലയെന്നും സൂക്ഷ്മമായി അപഗ്രഥിക്കണം.
പണമോ മറ്റു പ്രലോഭനങ്ങളോ ചൊരിഞ്ഞ് രണ്ട് മുസ്ലിം നാമധാരികളെ വിലക്കെടുത്ത്, ഇന്ത്യൻ മുസ്ലിങ്ങളുടെ സമാധാനം കെടുത്താൻ ബാഹ്യശക്തികൾ ചെയ്യിച്ച മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണോ ഉദയ്പൂരിലേതെന്ന് പ്രത്യേകം നോക്കണം.
ഹീന പ്രവൃത്തി നടത്തിയവരുടെ മട്ടും ഭാവവും, വീഡിയോ ചിത്രീകരണവുമൊക്കെ കണ്ടിട്ട് എന്തൊക്കെയോ ദുരൂഹത മണക്കുന്നുണ്ട്.
എന്തായാലും ക്രൂരകൃത്യം ചെയ്ത നരാധമൻമാർക്ക് കൊലക്കയർ തന്നെ നൽകണം. അവരെ വെറുതെ വിടരുത്. നാടിനെ രക്ഷിക്കാൻ അവർക്ക് ശിക്ഷ നൽകിയേ പറ്റൂ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക