April 03, 2023
April 03, 2023
ന്യൂസ്‌റൂം ബ്യുറോ
കോഴിക്കോട്:റമദാനിൽ ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ ഷുഹൈബിനെ തേടിയെത്തിയത് മകളുടെയും ഭാര്യാ സഹോദരിയുടെയും വിയോഗ വാർത്ത. എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്റയുടെ പിതാവായ ചാലിയം സ്വദേശി ഷുഹൈബ് ഇന്ന് നാട്ടിൽ തിരിച്ചെത്തും.മദീനയിലുള്ള ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് പിതാവിന്‍റെ സഹോദരന്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു.നോമ്പ് തുറക്കാനായാണ് റഹ്മത്തും രണ്ടരവയസുകാരി സഹ്റയും കോഴിക്കേട്ടേക്ക് പോയതെന്ന് നാസർ പറഞ്ഞു. കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടിൽ നിന്ന് നോമ്പ് തുറന്ന ശേഷം മട്ടന്നൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം. റഹ്മത്തിന്റെ സഹോദരിയുടെ മകളാണ് സഹ്റ.
ഷുഹൈബ്- ജസീല ദമ്പതികളുടെ മകളാണ് സഹ്റ. ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ് രിയ മന്‍സിലില്‍ റഹ്മത്തിന്റെ മൃതദേഹവും റെയില്‍പാളത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്നാണ് റഹ്മത്ത് അടക്കമുള്ളവര്‍ പുറത്തേക്ക് ചാടിയതെന്നാണ് പൊലീസിന്‍റെ നിഗമനം. മൂന്നു പേരുടെ മൃതദേഹങ്ങള്‍ എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. റഹ്മത്ത്, സഹ്റ എന്നിവരെ കൂടാതെ മട്ടന്നൂര്‍ സ്വദേശി നൗഫിക് ആണ് മരിച്ച മൂന്നാമത്തെ ആള്‍.
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്പാർട്മെന്റിൽ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് പിന്നിട്ട് ട്രെയിന്‍ എലത്തൂര്‍ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തിലെത്തിയപ്പോള്‍ പെട്രോളുമായി കമ്ബാര്‍ട്മെന്റില്‍ കയറിയ ആക്രമി യാത്രക്കാര്‍ക്കു നേരെ സ്പ്രേ ചെയ്ത ശേഷം കത്തിക്കുകയായിരുന്നു.
ടോയ്‍ലറ്റിന്റെ ഭാഗത്തു നിന്നു കമ്പാർട്മെന്റിലേക്ക് രണ്ടു കുപ്പികളുമായി വന്ന ആക്രമി പെട്രോള്‍ വീശിയൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് യാത്രക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ട്രെയിനിന് തീപിടിച്ചു എന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ട്രെയിന്‍ നിന്നത് പാലത്തിനു മുകളിലായതിനാല്‍ പൊള്ളലേറ്റവരെ പുറത്തെത്തിക്കാനും ഏറെ പണിപ്പെടേണ്ടിവന്നു.
ട്രെയിനിലുണ്ടായിരുന്ന എട്ടു പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ അഞ്ചു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും ഒരാളെ കൊയിലാണ്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ 50 ശതമാനം പൊള്ളലേറ്റ അനില്‍കുമാറിന്റെ നില ഗുരുതരമാണ്. റാസിഖ് എന്നയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതീന്ദ്രനാഥ്, പ്രിന്‍സ് എന്നിവരാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ളത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI