April 05, 2023
April 05, 2023
ന്യൂസ്‌റൂം ബ്യുറോ
എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസില്‍ മകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് പോലീസ് കസ്റ്റഡിയിലുള്ള ഷാരൂഖ് സെയ്ഫിയുടെ പിതാവ് ഫക്രുദീൻ ഷഹീൻ മാധ്യമങ്ങളോട് പറഞ്ഞു. രത്‌നഗിരിയില്‍ നിന്ന് അറസ്റ്റിലായ ഷാരൂഖ് സെയ്ഫിയും ഷഹീന്‍ ബാഗില്‍ നിന്ന് കാണാതായ യുവാവും ഒരാൾ തന്നെയാണെന്ന് പിതാവും ബന്ധുക്കളും തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഷാരൂഖിന്റെ പിതാവും മറ്റ് ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഷാരൂഖിന്റെ ഷഹീന്‍ബാഗിലെ വീട്ടിലെത്തിയ പോലീസും കേരള എടിഎസ് സംഘവും നടത്തിയ പരിശോധനയില്‍ എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്ത പുസ്തകത്തിലെ കൈയക്ഷരം തന്നെയാണ് മുറിയില്‍ നിന്ന് കണ്ടെടുത്ത പുസ്തകങ്ങളിലെ കൈയക്ഷരമെന്ന് കണ്ടെത്തി. മാര്‍ച്ച് 31 ന് ഷഹീനില്‍ നിന്ന് ഷാരൂഖ് സൈഫിയെ കാണാതായി.. ഏപ്രില്‍ 2 ന് ഷാരൂഖിന്റെ പിതാവ് ഫക്രുദ്ധീന്‍ ഷഹീന്‍ പോലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 30ന് എലത്തൂരില്‍ നിന്ന് കണ്ടെത്തിയ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായും കണ്ടെത്തി. ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയാണ് ഷാരൂഖ് സെയ്ഫിയെന്ന് സ്ഥിരീകരിക്കാന്‍ ഇത് അന്വേഷണ സംഘത്തെ സഹായിച്ചു.മകന്‍ മുമ്പ് കേരളത്തില്‍ പോയിട്ടില്ലെന്ന് ഷാരൂഖിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
"അവന്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു. ഇംഗ്ലീഷ് ഭാഷ ചെറുതായി കൈകാര്യം ചെയ്യാന്‍ കഴിയും. മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. അവന്‍ എന്റെ കൂടെ മരപ്പണി ചെയ്യാറുണ്ടായിരുന്നു," ഫക്രുദ്ധീന്‍ പറഞ്ഞു. പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ ആക്രമണവും അനുബന്ധ സംഭവവികാസങ്ങളും അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ,ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായും കേരളാ പൊലീസിന് കൈമാറിയതായും റിപ്പോർട്ടുകൾ ഉണ്ട്.രത്നഗിരി പോലീസ് സ്റ്റേഷനിൽ നിന്നാണ് ഇന്നലെ പുലർച്ചെ പ്രതിയെ അറസ്റ്റ് ചെയ്തത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI