May 27, 2023
May 27, 2023
ന്യൂസ്‌റൂം ബ്യുറോ
കോഴിക്കോട് : വീട്ടില്‍ ഉറങ്ങിക്കിടന്ന മകളെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഞെട്ടിച്ചുകൊണ്ടാണ് കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ കേസില്‍ ഫര്‍ഹാന കൂട്ടുപ്രതിയായി പിടിയിലായത്.
മുഖ്യ പ്രതിയാകട്ടെ, ഫര്‍ഹാന മുമ്പ് പോക്‌സോ കേസ് നല്‍കിയിരുന്ന ഷിബിലിയും. 2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിയെ പ്രതിയാക്കി പോക്‌സോ കേസ് ഫയല്‍ ചെയ്തത്. വഴിയരികില്‍ വച്ച് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടിയാണ് അന്ന് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുകയായിരുന്നു.
എന്നാല്‍ ഫര്‍ഹാന കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ഉമ്മ ഫാത്തിമയുടെ പ്രതികരണം. ഫര്‍ഹാനയെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഷിബിലിയുടെ ആവശ്യങ്ങള്‍ക്കാണ് ഫര്‍ഹാന മോഷണം നടത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു. ഫര്‍ഹാന പൂര്‍ണമായി ഷിബിലിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഉമ്മ പറയുന്നു.പഠനത്തില്‍ മിടുക്കിയായിരുന്നു ഫര്‍ഹാനയെന്ന് നാട്ടുകാരും പറയുന്നു. നേരത്തെ ഷിബിലിയുടെയും ഫര്‍ഹാനയുടെയും വിവാഹം നടത്താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാല്‍ വിവാഹം നടന്നില്ലെന്നും ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസന്‍ പറഞ്ഞു.
തമിഴ്‌നാട് സ്വദേശിക്കൊപ്പം ഷിബിലിയുടെ അമ്മ പോയതാണ് മഹല്ല് കമ്മിറ്റി വിവാഹം നിഷേധിക്കാന്‍ കാരണം.ഷിബിലി പഠിക്കാന്‍ മിടുക്കനായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോൾ മോഷണക്കുറ്റത്തിന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഹസന്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യപ്രതികളായ ഷിബിലിയെയും ഫര്‍ഹാനയെയും മലപ്പുറത്തെത്തിച്ചു. രാവിലെ മുതല്‍ ഇവരെ ചോദ്യം ചെയ്യും.
എന്നാല്‍ പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമല്ല സിദ്ധിഖിന്റേതെന്നാണ് പൊലീസ് ഇപ്പോള്‍ കരുതുന്നത്. എന്നാല്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും കൊല്ലപ്പെട്ടതോടെ ഇലക്‌ട്രിക് കട്ടറും ട്രോളി ബാഗും സംഘടിപ്പിച്ച് കൊണ്ടുവന്ന് മൃതദേഹം മാറ്റുകയായിരുന്നു.ഹോട്ടല്‍ മുറിയില്‍ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടര്‍ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. ഹോട്ടല്‍ റിസപ്ഷനോട് ചേര്‍ന്നുള്ള നാലാമത്തെ മുറിയായിരുന്നു ഇത്. ടിവിയുടെ ശബ്ദം കേട്ട് റിസപ്ഷനിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് സംശയം തോന്നിയിരുന്നതായും വിവരമുണ്ട്.
കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്നു കൊല്ലപ്പെട്ട സിദ്ധിഖ്, തിരൂര്‍ സ്വദേശിയുമായിരുന്നു. സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി അഞ്ചാം ദിവസമാണ് മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയത്. അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിനടുത്ത് രണ്ട് പെട്ടികളിലായാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.സിദ്ദീഖിന്റെ ഹോട്ടലിലെ സപ്‌ളയറായിരുന്നു ഷിബിലി. 15 ദിവസം മാത്രമാണ് ഇവിടെ ജോലി നോക്കിയത്.
ഇതിനിടെ മറ്റ് തൊഴിലാളികള്‍ ഷിബിലിയുടെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടതോടെ 18ന് ഉച്ചയോടെ ശമ്പളം നല്‍കി കടയില്‍ നിന്ന് ഒഴിവാക്കി. അരമണിക്കൂറിന് ശേഷം കടയില്‍ നിന്ന് പുറത്തുപോയ സിദ്ദീഖിനെ പിന്നീട് കാണാതാവുകയായിരുന്നു. സിദ്ദീഖ് തന്നെയാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ രണ്ട് മുറികളെടുത്തത്. ഇതിലൊരു മുറിയില്‍ വച്ചായിരുന്നു കൊലപ്പെടുത്തിയത്.
ഇവിടെ സിദ്ദീഖ് എന്തിന് മുറിയെടുത്തു എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.ഷിബിലിക്ക് സിദ്ദീഖിന്റെ ഹോട്ടലില്‍ ജോലി തരപ്പെടുത്തി കൊടുത്തതും ഫര്‍ഹാനയാണെന്ന് സൂചനയുണ്ട്. ഫര്‍ഹാനയെ ഉപയോഗിച്ച് ഹണിട്രാപ്പിന് ശ്രമിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.സിദ്ദിക്ക് മരിച്ചതോടെ അങ്കലാപ്പിലായ ഫര്‍ഹാന അടുത്ത സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ആഷിഖിനെ വിളിച്ചുവരുത്തി. അബദ്ധം പറ്റി, എല്ലാം കുഴഞ്ഞുമറിഞ്ഞു, ഉടനെ ലോഡ്ജ് മുറിയില്‍ എത്തണമെന്ന് പറഞ്ഞു. ഉടനെ ആഷിക്ക് എത്തി. ട്രോളിബാഗു വാങ്ങി മൃതദേഹം അതിലാക്കാനും അട്ടപ്പാടിയില്‍ കൊക്കയില്‍ തള്ളാനും കൂടെനിന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇതിനിടെ,ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ പൊലീസ് കണ്ടെത്തി. കോഴിക്കോട്ടെ ഹോട്ടലിൽ വച്ച് കൊല നടത്താൻ ഉപയോഗിച്ച ചുറ്റിക, മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ, മരിച്ച സിദ്ദിഖിന്‍റെ എടിഎം കാർഡ്, ചോരപുരണ്ട വസ്ത്രങ്ങൾ എന്നിവ മലപ്പുറം അങ്ങാടിപ്പുറത്തിനടുത്ത് ചീരാട്ട്മലയിൽ നിന്നാണ് കണ്ടെടുത്തത്. മൃതദേഹവശിഷ്ടങ്ങൾ ട്രോളി ബാഗുകളിൽ ആക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയ ശേഷമാണ് പ്രതികൾ ആളൊഴിഞ്ഞ ഈ പ്രദേശത്ത് ഇവ ഉപേക്ഷിച്ചത്. മുഖ്യപ്രതികളായ ഷിബിലി, ഫർഹാന എന്നിവരുമായി തിരൂർ പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. മൊബൈൽ ഫോണുകൾ അടക്കം കണ്ടെത്താൻ അടുത്ത ദിവസങ്ങളിൽ കോഴിക്കോട്, അട്ടപ്പാടി ചുരം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.
ഹണി ട്രാപ്പിനിടെ സിദ്ദിഖിന്‍റെ കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിര്‍ത്തപ്പോള്‍ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്ത്തി. ഫർഹാനയാണ് ചുറ്റിക എടുത്ത് നൽകിയത്. മറ്റൊരു പ്രതിയായ ആഷിഖ്. സിദ്ദിഖിന്‍റെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം അസമിലേക്ക് പ്രതികള്‍ കടക്കാൻ ശ്രമിക്കുന്നതിടെയാണ് ചെന്നൈയിൽ നിന്നും പിടിയിലായത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe