October 28, 2022
October 28, 2022
ന്യൂസ് ഏജൻസി
തെഹ്റാൻ : ഷിയാ പള്ളിയിൽ 15 പേരെ കൂട്ടക്കൊല ചെയ്ത ആക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവർക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.രാജ്യ വ്യാപകമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ സംഘർഷങ്ങൾ ആളിക്കത്തിക്കാൻ ലക്ഷ്യമാക്കി ഐ.എഎസ് നടത്തുന്ന ആക്രമാണിതെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ വ്യാഴാഴ്ച സ്റ്റേറ്റ് ടെലിവിഷനിൽ പ്രതികരിച്ചു.
ആക്രമണം നടന്ന് 15 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"അക്രമികൾ തീർച്ചയായും ശിക്ഷിക്കപ്പെടും.ഈ ഘട്ടത്തിൽ ഇറാൻ ജനത ഒറ്റക്കെട്ടായി നിൽക്കണം.ശത്രുക്കളെയും രാജ്യദ്രോഹികളായ അജ്ഞരായ ഏജന്റുമാരെയും നേരിടേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്"-അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് ഇറാനിൽ ഷിറാസ് നഗരത്തിലെ ഷാ ചിരാഗ് ഷിയാ പള്ളിയിൽ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം 15 പേരെ വെടിവെച്ചുകൊന്നത്.ഇതിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.വ്യാഴാഴ്ച സ്റ്റേറ്റ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത സിസിടിവി ദൃശ്യങ്ങളിൽ അക്രമി ഒരു ബാഗിൽ തോക്ക് ഒളിപ്പിച്ച ശേഷം ആരാധനാലയത്തിലേക്ക് പ്രവേശിക്കുന്നതും ആരാധകർ ഓടിപ്പോകാനും ഇടനാഴികളിൽ ഒളിക്കാൻ ശ്രമിക്കുന്നതും വെടിവയ്ക്കുന്നതും കാണാമായിരുന്നു,ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം,സെപ്തംബർ 16ന് മഹ്സ അമിനി എന്ന 22 കാരിയായ കുർദിഷ് യുവതി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.1979 ലെ വിപ്ലവത്തിന് ശേഷം ഇറാൻ ജനത തെരുവിലിറങ്ങി നടത്തുന്ന ഏറ്റവും വലിയ പ്രതിഷേധം രാജ്യത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക