May 30, 2023
May 30, 2023
അൻവർ പാലേരി
കൊച്ചി : കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ തിരൂർ സ്വദേശിയായ സിദ്ധീഖിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തിന് പിന്നിൽ ഹണി ട്രാപ് ആയിരിക്കുമെന്ന സൂചനകൾ തുടക്കം മുതൽ പലരും പങ്കുവെച്ചിരുന്നു.അന്വേഷണം അന്തിമഘട്ടത്തിൽ എത്തുമ്പോൾ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.മലയാളികളെ ലക്ഷ്യമാക്കി കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും വിവിധ രൂപത്തിൽ പ്രവർത്തിക്കുന്ന ഹണി ട്രാപ്പുകളും തട്ടിപ്പു സംഘങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കൂടി ഇതോടൊപ്പം പുറത്തുവരുന്നുണ്ട്.
ഇതിൽ ഏറ്റവും പ്രധാനം വിവിധ നഗരങ്ങളുടെ പേരിലുള്ള എസ്‌കോർട്ട് സർവീസുകളാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.എസ്‌കോർട്ട് സർവീസ് എന്ന മാന്യമായ പേരിലാണ് ഇത്തരം നെറ്റ്‌വർക്കുകൾ അറിയപ്പെടുന്നതെങ്കിലും ഇത്തരം ശ്രമങ്ങൾ പലപ്പോഴും ഹണി ട്രാപ്പിലോ വലിയ സാമ്പത്തിക നഷ്ടത്തിലോ ആണ് കലാശിക്കാറുള്ളത്.നിങ്ങൾ താമസിക്കുന്ന നഗരത്തിന്റെ പേരിനൊപ്പം എസ്കോർട്ട് കൂടി ചേർത്ത് ഓൺലൈനിൽ സെർച്ച് ചെയ്‌താൽ ലഭിക്കുന്ന വാട്സ്ആപ് നമ്പർ വഴിയാണ് ഇത്തരം തട്ടിപ്പുകൾ നടക്കാറുള്ളത്.ഉദാഹരണത്തിന് ദോഹ എസ്‌കോർട്ട് ഗേൾ എന്ന് സെർച്ച് ചെയ്‌താൽ നിരവധി വാട്സ്ആപ് നമ്പറുകൾ നിങ്ങളെ തേടിയെത്തും.ഇതിൽ ബന്ധപ്പെട്ടാൽ ഇടപാടുകാരനുമായി ബന്ധപ്പെടുന്നതും ആശയ വിനിമയം നടത്തുന്നതും പലപ്പോഴും ചിത്രത്തിൽ കണ്ട സ്ത്രീ ആയിരിക്കില്ല.അർദ്ധനഗ്നരായ പല പ്രായത്തിലുമുള്ള യുവതികളുടെ ചിത്രങ്ങൾ അയച്ചുതന്ന ശേഷം ഇര കെണിയിൽ വീണുവെന്ന് ഉറപ്പായാൽ മുൻകൂർ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി.യുവതി താമസിക്കുന്ന ഹോട്ടലിന്റെ ലൊക്കേഷൻ അയച്ചു തന്ന ശേഷമായിരിക്കും പണം ആവശ്യപ്പെടുക എന്നത്കൊണ്ട് തന്നെ ഇടപാടുകാർ എളുപ്പത്തിൽ വിശ്വസിക്കും.ഇത്തരത്തിൽ ഹോട്ടലിന് മുന്നിലെത്തി മണിക്കൂറുകളോളം കാത്തിരുന്ന ശേഷം പണം നഷ്ടപ്പെട്ട മലയാളികൾ നിരവധിയാണ്.പണം നഷ്ടപ്പെട്ടതിന് പുറമെ,താൻ ചതിക്കപ്പെട്ട വിവരം മറ്റാരുമായും പങ്കുവെക്കാൻ കഴിയാത്തതിന്റെ വിഷമവും ഇവരെ അലട്ടുന്നു.ചതിക്കപ്പെട്ടുവെന്ന് മനസിലായതിന് ശേഷം നേരത്തെ തന്ന നമ്പറിൽ ബന്ധപ്പെട്ടാൽ സമൂഹ മാധ്യമങ്ങളിൽ നിന്ന് നിങ്ങളുടെ ഫോട്ടോ കൈക്കലാക്കി മോർഫ് ചെയ്ത ശേഷം വാട്‍സ് ആപ്പിൽ അയച്ചുതന്ന് ഭീഷണിപ്പെടുത്തും.മനസ്സുറപ്പില്ലാത്ത ആളാണ് ഇത്തരത്തിൽ ചതിക്കപ്പെടുന്നതെങ്കിൽ പ്രതികൾ ആവശ്യപ്പെടുന്ന പണം നൽകി സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതും സാധാരണമാണ്.ഗൾഫിൽ ബാച്ച്ലറായി താമസിക്കുന്ന പൊതുവെ അന്തർമുഖരായ യുവാക്കളാണ് പലപ്പോഴും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴുന്നത്.പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഗൾഫിൽ ആത്മഹത്യ ചെയ്ത ചില യുവാക്കളുടെ മരണത്തിന് പിന്നിൽ ഇത്തരം സംഭവങ്ങൾ ഉള്ളതായി സൂചനകളുണ്ട്.
സമാനമായ തരത്തിലാണ് കേരളത്തിലെ വിവിധ നഗരങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.കൊച്ചി,കോഴിക്കോട്,തിരുവനന്തപുരം തുടങ്ങി ഒട്ടുമിക്ക നഗരങ്ങളുടെ പേരിലും ഇത്തരം ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമാണ്.അവധിക്ക് നാട്ടിൽ വരുന്ന ചില പ്രവാസികൾ പല ആവശ്യങ്ങൾക്കായി നഗരങ്ങളിലെ ഹോട്ടലുകളിൽ മുറിയെടുക്കുകയും ഇത്തരം സംഘങ്ങളുടെ കെണിയിൽ പെട്ട് പണം നഷ്ടമാവുകയും ചെയ്ത സംഭവങ്ങളും നിരവധിയുണ്ട്.
ഇതിന് പുറമെ വീഡിയോ കോൾ വഴി ബന്ധപ്പെട്ട് അടുപ്പം സ്ഥാപിച്ചതിന് ശേഷം നഗ്നത പരസ്പരം പങ്കുവെച്ച് ബ്ലാക് മെയിൽ ചെയ്യുന്ന സംഭവങ്ങളും നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf