May 01, 2022
May 01, 2022
കോട്ടയം: മുസ്‌ലിം സമൂഹത്തിനെതിരെ വിദ്വേഷപ്രസംഗം നടത്തിയ പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി.
കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ്. പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് പൊലീസ് പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.
ഹിന്ദുമഹാ സമ്മേളനത്തില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പരാതികള്‍ ഉയര്‍ന്നതോടെ ശനിയാഴ്ച പൊലീസ് കേസെടുത്തു. ഡിജിപി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.
'കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു.' തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോര്‍ജ് പ്രസംഗത്തില്‍ ഉന്നയിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ