January 09, 2022
January 09, 2022
അൻവർ പാലേരി
ദോഹ : രണ്ടു ഡോസ് വാക്സിനെടുത്ത് കേരളത്തിലെ വിമാനത്താവളങ്ങളിൽ വീണ്ടും പരിശോധന നടത്തി പുറത്തിറങ്ങുന്ന പ്രവാസികൾക്ക് ഹോം കൊറന്റൈൻ നിർബന്ധമാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.സമൂഹമാധ്യമങ്ങളിൽ ചിരിയും ചിന്തയുമുണർത്തുന്ന നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.കഴിഞ്ഞ ദിവസം എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കം പതിനായിരങ്ങൾ യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ തടിച്ചു കൂടിയ ചിത്രം കൂടി ചേർത്തുവെച്ചുകൊണ്ടുള്ളതാണ് ട്രോളുകളിൽ അധികവും.
ഒമിക്രോണ്‍ വിമാനത്തിലേ കയറൂ, പാലത്തില്‍ കയറില്ല എന്ന പരിഹാസമുള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. പാലം ഉദ്ഘാടനത്തിന്‍റെ ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവെച്ച മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും പോസ്റ്റുകള്‍ക്ക് താഴെയും പ്രവാസികള്‍ വിമര്‍ശനവുമായെത്തി. മാതൃക കാണിക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെയും പ്രവാസികള്‍ ചോദ്യം ചെയ്യുന്നു.
മന്ത്രി വീണാ ജോർജിന്റെ ഫെയ്സ്ബുക് പോസ്റ്റിന് താഴെ നൂറു കണക്കിന് പ്രവാസികളാണ് കടുത്ത പ്രതിഷേധവുമായി എത്തിയത്.
'പ്രവാസികൾ നാട്ടിൽ വന്നാൽ 7 ദിവസം ക്വാറന്റൈൻ നിർബ്ബന്ധം . പിന്നെ 7 ദിവസം സ്വയം നിരീക്ഷണവും. ആകെ 14 ദിവസം വീട്ടു തടങ്കലിൽ.നാട്ടിലുള്ളവർക്ക് എന്തു തെമ്മാടിത്തരവും ആകാം…!ഇന്ന് ഉദ്ഘാടനം ചെയ്ത എടപ്പാൾ മേൽപ്പാലം..??മാഡം...ഈ പറഞ്ഞ കരുതലൊക്കെ പ്രവാസികൾക്ക് മാത്രമേ ഒള്ളോ?-ഇതായിരുന്നു ഒരാളുടെ മന്ത്രിയോടുള്ള ചോദ്യം.
'ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി,പ്രവാസിയായ എനിക്ക് ഹോം കോറണ്ടയിൻ ഇരിക്കാൻ സൗകര്യമില്ല.നമ്മുടെ സർക്കാരിന്റെയും അങ്ങയുടെയും എല്ലാ പ്രവർത്തനങ്ങള്ക്കും സപ്പോർട്ട് ചെയ്തിട്ടുള്ള എനിക്ക് ഈ തീരുമാനത്തോട് യോജിക്കാൻ കഴിയില്ല!!!വാക്സിന് പുറമെ ബൂസ്റ്റർ ഡോസും വിമാനം കയറുന്നതിനു മുന്നേയും വിമാനത്താവളത്തിലും നാട്ടിൽ ഇറങ്ങുന്ന വിമാനത്താവളത്തിലും എല്ലാ പരിശോധനയും കഴിഞ്ഞു വീട്ടിൽ എത്തിയാൽ ഏഴു ദിവസം പുറത്തേക്കു പോകരുത്??
നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന ജാഥകൾ സമ്മേളനങ്ങൾ പൊതു പരിപാടികൾ എല്ലാത്തിനും അഴിഞ്ഞാടാം എന്നാൽ പ്രവാസികൾ നിങ്ങൾ പറയുന്നത് അനുസരിക്കണം...'
കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ പിന്തുണക്കുന്ന നിരവധി പേരും വിഷയത്തിൽ തങ്ങൾക്കുള്ള പ്രതിഷേധം ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസലോകത്തെ ഇടതുപക്ഷ അനുകൂല സംഘടനയിലെ ചില അംഗങ്ങൾ തീരുമാനം കേന്ദ്രസർക്കാരിന്റേതാണെന്നും സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നുമുള്ള ന്യായങ്ങൾ നിരത്തി രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക