September 03, 2019
September 03, 2019
ഒട്ടേറെ സവിശേഷതകളും ആഴത്തിലുള്ള നിർവചനങ്ങളും ഉൾകൊള്ളുന്ന ലോകകപ്പ് ചിഹ്നം അറബ് സംസ്കാരത്തിന്റെ അന്ത:സത്തയും മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പവും സൂചിപ്പിക്കുന്നു
ദോഹ: അറബ്-പ്രാദേശിക സംസ്‌കാരങ്ങളുടെ വൈവിധ്യവും പെരുമയും വിളിച്ചോതുന്ന 2022 ഫിഫ ലോകകപ്പ് ഔദ്യോഗിക മുദ്രയുടെ രൂപകല്‍പന വളരെ ആസൂത്രിതമായും ആലോചനയോടെയുമാണു നിര്‍വഹിച്ചിരിക്കുന്നത്. മുദ്രയുടെ ഓരോ ഭാഗങ്ങള്‍ക്കും രൂപകല്‍പന ചെയ്തവര്‍ കൃത്യമായ അര്‍ത്ഥവും പ്രാതിനിധ്യവും നിര്‍വചിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതേകുറിച്ച് അറിയാം:
1. മുദ്രയുടെ മുകളില്‍ ഇടതുഭാഗത്തായുള്ള അടയാളമിട്ടു സ്വരഭേദം കാണിക്കുന്ന ബിന്ദുക്കള്‍: അറബി അക്ഷരങ്ങളുടെ അടിയിലും മുകളിലും ചേര്‍ക്കുന്ന അടയാളങ്ങളെ സൂചിപ്പിക്കുന്നു.
2. മുകളില്‍ പറഞ്ഞ ബിന്ദുക്കള്‍ക്കിടയിലെ ഫുട്‌ബോള്‍: അറബ് സംസ്‌കാരത്തെ സൂചിപ്പിക്കുന്ന തരത്തില്‍ ജ്യാമിതീയ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
3. ഫിഫ ലോകകപ്പ് കിരീട രൂപം: ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും വിഖ്യാതമായ ച്ഛായാരൂപം.
4. അനന്തതയുടെ പ്രതീകവും എട്ട് എന്ന അക്കവും: ബഹുമുഖമായ പ്രതീകമാണിത്. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളെ ഇതു പ്രതിനിധീകരിക്കുന്നു. ടൂര്‍ണമെന്റിനെ ദീര്‍ഘകാലത്തേക്ക് ഈടുനിര്‍ത്തുന്ന മാനുഷിക ബന്ധങ്ങളും ഇതില്‍ പ്രതീകവല്‍ക്കരിക്കപ്പെടുന്നു.
5. മുദ്രയുടെ ഏറ്റവും മുകള്‍ ഭാഗത്ത് അയഞ്ഞുകിടക്കുന്ന ഷാള്‍: ലോകവ്യാപകമായി, പ്രത്യേകിച്ചും അറബ്-ഗള്‍ഫ് മേഖലയില്‍ വിവിധതരം ജനങ്ങള്‍ വ്യത്യസ്ത ശൈലികളില്‍ ധരിക്കുന്ന അംഗവസ്ത്രം, ഷാളിന്റെ സുന്ദരമായ ചലനത്തെ ചിത്രീകരിച്ചിരിക്കുന്നു.
6. സങ്കീര്‍ണമായ ത്രീഡി ഒബ്ജക്ട്: ഭൂഗോളത്തെയും ഫുട്‌ബോളിനെയും ഒരുപോലെ പ്രതിഫിലിപ്പിച്ചുകൊണ്ട് ഒരു പൂര്‍ണ വൃത്തം സൃഷ്ടിക്കുന്ന തരത്തില്‍ വലയം ചെയ്യാനാകുന്ന തരത്തിലാണ് മുദ്ര രൂപകല്‍പന ചെയ്തിരിക്കുന്നത്.
7. മുദ്രയിലെ അലങ്കാരപ്പണികള്‍: ഖത്തര്‍ പൗരന്മാര്‍ ധരിക്കുന്ന ഷോളുകളില്‍ തുന്നിച്ചേര്‍ക്കാറുള്ള പുഷ്പാലംങ്കൃതമായ രൂപകല്‍പന ഖത്തര്‍ പൈതൃകത്തിന്റെ തന്നെ സുപ്രധാന ചേരുവയാണ്. പരമ്പരാഗത അറബ് കലാരൂപത്തില്‍ കേന്ദ്രീകരിച്ചുള്ള ഈ അലങ്കാരപ്പണികള്‍ പശ്ചിമേഷ്യന്‍ സംസ്‌കാരത്തിന്റെ സമൃദ്ധിയെ തന്നെയാണു പ്രകടമാക്കുന്നത്.