August 27, 2021
August 27, 2021
കാബൂള്‍: രാജ്യാന്തര ഭീകരസംഘടനയായ ഐ.എസ്. കാബൂള്‍ വിമാനത്താവളത്തിന്റെ പുറത്ത് നടത്തിയ ഇരട്ട സ്‌ഫോടനത്തില്‍ മരണം 60 പിന്നിട്ടു.. കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിനു പുറത്താണ് ഇരട്ടസ്‌ഫോടനങ്ങൾ നടന്നത്.. യു.എസ്. പൗരന്മാരും തദ്ദേശീയരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 140 പേരോളം പരിക്കേറ്റ് ചികിത്സയിലാണ്. ആദ്യസ്‌ഫോടനം നടന്നത് വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്തായിരുന്നു. സമീപത്തെ ബാരന്‍ ഹോട്ടലിനു മുന്നിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനം.
ഈ സ്ഫോടനത്തില്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനു മുന്നില്‍ അഫ്‌ഗാനില്‍നിന്നു രക്ഷപ്പെടുന്നതിനായി തമ്ബടിച്ചിരിക്കുന്ന ആയിരങ്ങള്‍ക്ക് പുറമെ താലിബാന്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായാണ് താലിബാന്‍ വാദിക്കുന്നത്. വിമാനത്താവളമേഖലയിലുള്ള എല്ലാവരും സുരക്ഷിതസ്‌ഥാനത്തേക്കു മാറാനാണ് ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം,സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.ഇതിനു പിന്നാലെ, സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നൽകി.. 'നിങ്ങളെ ഞങ്ങള്‍ വേട്ടയാടും' എന്ന് വൈറ്റ് ഹൗസില്‍ വികാരനിര്‍ഭരനായി സംസാരിച്ച ബൈഡന്‍, തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പെന്റഗണിന് നിര്‍ദേശവും നല്‍കി.'ഞങ്ങള്‍ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടും. കനത്ത വില നല്‍കേണ്ടി വരും' ബൈഡന്‍ വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കാബൂള്‍ ഇരട്ട സ്‌ഫോടനത്തില്‍ 13 യുഎസ് സൈനികരും നിരവധി സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ യുഎസ് സേനയ്ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ദിനമായിരുന്നു വ്യാഴാഴ്ച. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അഫ്ഗാന്‍ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക