January 07, 2023
January 07, 2023
ന്യൂസ്‌റൂം ബ്യുറോ
കാസര്‍കോട്:ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തുടർച്ചയായ അനാസ്ഥയിൽ സംസ്ഥാനത്ത് ഭക്ഷവിഷബാധയേറ്റ് വീണ്ടും മരണം. ഹോട്ടലില്‍ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ച കാസര്‍കോട് സ്വദേശിയായ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പുതുവത്സര ദിനത്തില്‍ ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. റൊമന്‍സിയ എന്ന ഹോട്ടലില്‍ നിന്നാണ് കുഴിമന്തി പാഴ്സല്‍ വാങ്ങിയത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കാസര്‍കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്നാണ് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.അതേസമയം.ഇത്തരം സംഭവങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി ആവർത്തിക്കുമ്പോഴും സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും അനാസ്ഥ തുടരുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിക്കുമ്പോൾ മാത്രം ഹോട്ടലുകൾ അടപ്പിക്കുന്നതല്ലാതെ കാര്യമായ പരിശോധനകളും ശിക്ഷാ നടപടികളും ഉണ്ടാകുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.