February 02, 2023
February 02, 2023
ന്യൂസ്‌റൂം ബ്യുറോ
കണ്ണൂർ : കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ച സംഭവത്തിൽ കാറിന്റെ മുന്‍വശത്തെ ഡോറ് തുറക്കാന്‍ കഴിയാത്തതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിയാന്‍ വിദഗ്ധ പരിശോധന ആവശ്യമുണ്ടെന്നും കമ്മീഷണര്‍ കൂട്ടിച്ചേർത്തു.
കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം.
വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം.
കാറിന്റെ വലത് വശത്തുനിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്, തീ ഉയരുന്നതിനിടെ പുറകിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ച ശേഷമാണ് ഇരുവരേയും പുറത്തെടുക്കാനായത്.
നടുറോഡില്‍ കാര്‍ നിന്നു കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. കാര്‍ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാര്‍ കാറിനടുത്തുചെന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. 'ഫയര്‍ഫോഴ്‌സിനെ വിളിയെടാ' എന്നു നാട്ടുകാര്‍ അലറുന്നത് വിഡിയോയില്‍ കേള്‍ക്കാം. കാറില്‍നിന്ന് നിലവിളി ശബ്ദവും ഉയരുന്നുണ്ട്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
ഓടുന്ന മാരുതി എക്സ്പ്രസ്സോ കാറിന്റെ മുന്‍വശത്താണ് തീ കണ്ടത്. ഇത് ഉള്ളിലേക്കു പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഓടിയെത്തിവര്‍ക്കു പിന്നിലിരുന്നവരെ രക്ഷിക്കാനായി. മുന്നിലിരുന്ന പ്രജിത് പിന്നിലെ ഡോറിന്റെ ലോക്ക് തുറന്നു നല്‍കുകയായിരുന്നെന്നും ചിലര്‍ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക