November 03, 2021
November 03, 2021
സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതായും കേരളത്തിൽ ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണെന്നും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ പി.പി മുകുന്ദൻ. നേതാക്കൾ തമ്മിൽ ഐക്യവും മനപ്പൊരുത്തവുമില്ല. പ്രവർത്തകർ നിരാശരും നിസ്സംഗരുമായി മാറിയെന്നും പി.പി മുകുന്ദന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസ്, കൊടകര കള്ളപ്പണ കേസ് എന്നീ വിവാദങ്ങൾ ഉണ്ടായപ്പോൾ കെ സുരേന്ദ്രൻ മാറി നിൽക്കണമായിരുന്നുവെന്നും ഇതു വരെ പരസ്യമായി ഇക്കാര്യം പറയാതിരുന്നത് കേന്ദ്രത്തിന് താല്‍പര്യമില്ലാത്തതു കൊണ്ടാണെന്നും മുകുന്ദന്‍ പറഞ്ഞു. എന്തു കൊണ്ടാണ് കേന്ദ്രം ഇക്കാര്യത്തില്‍ ചിറ്റമ്മനയം എടുക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് കേന്ദ്രത്തിന് ഇ മെയില്‍ അയച്ചതെന്നും പത്രങ്ങളോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചതെന്നും പി.പി മുകുന്ദന്‍ വ്യക്തമാക്കി. ഇനി എന്തു തീരുമാനമാണെങ്കിലും എടുക്കേണ്ടത് കേന്ദ്രമാണെന്നും മുകുന്ദന്‍ പറഞ്ഞു.
'മുരളീധരന്‍ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണം എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് ഉത്തരമാണ് പറയാന്‍ കഴിയുക. കേരളത്തിലെ ജനങ്ങള്‍ക്കെന്നന്നല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയുകയും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നിരവധി പ്രവര്‍ത്തകരുടെ കുടുംബങ്ങളുണ്ട്. അവര്‍ക്ക് വേണ്ടി പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥയെന്നും' അദ്ദേഹം പറഞ്ഞു.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവരുടെ ജീവിത ചെലവിനെ കുത്തനെ ഉയര്‍ത്തുന്ന തീരുമാനമാണ് ഇന്ധന വില ദിവസവും കൂട്ടുന്നത്. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന് മനസ്സിലാക്കാന്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കിയാല്‍ മതിയെന്നും മുകുന്ദന്‍ പറയുന്നു.