February 18, 2022
February 18, 2022
ജനീവ : കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുകയാണെങ്കിൽ, കൊറന്റൈൻ കാലയളവ് പതിനാല് ദിവസങ്ങൾ എന്നതിൽ നിന്നും വെട്ടികുറയ്ക്കാമെന്ന് ലോകാരോഗ്യ സംഘടന. രോഗലക്ഷണങ്ങൾ പ്രകടമല്ല എങ്കിൽ, നെഗറ്റീവ് ഫലം ലഭിച്ചാൽ 7 ദിവസം കൊണ്ടും, പരിശോധന നടത്തുന്നില്ലെങ്കിൽ 10 ദിവസം കൊണ്ടും കൊറന്റൈൻ പൂർത്തിയാക്കാമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. രോഗികളുടെ എണ്ണം വർധിക്കുന്നത് കാരണം ആരോഗ്യസംവിധാനം താറുമാറാകാതെ ഇരിക്കാനാണ് ഈ നിർദേശം.
അതേസമയം, രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത വ്യക്തികളിൽ മാത്രമേ ഇത്തരത്തിൽ കൊറന്റൈൻ ചുരുക്കാവൂ എന്നും സംഘടന നിർദേശിച്ചു. ഓരോ രോഗിയുടെയും സമ്പർക്കപട്ടിക കണ്ടെത്തുന്ന കാര്യത്തിലും രാജ്യങ്ങൾക്ക് ഇളവുകൾ ഏർപ്പെടുത്താമെന്നും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തു. ആരോഗ്യപ്രവർത്തകർ, മുതിർന്നവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ, വാക്സിൻ എടുക്കാൻ കഴിയാത്തവർ തുടങ്ങിയവർക്ക് മുൻഗണന നൽകുകയും വേണം. അമേരിക്ക, ജർമനി സ്വിട്സർലാന്റ് തുടങ്ങിയ രാജ്യങ്ങൾ നേരത്തേ തന്നെ കൊറന്റൈൻ കാലയളവ് വെട്ടിക്കുറച്ചിരുന്നു.