July 24, 2022
July 24, 2022
ന്യൂയോര്‍ക്ക് : ലോകമെമ്പാടും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ അപൂര്‍വ വൈറസായ മങ്കിപോക്സ് വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.
ഇന്നലെ നടന്ന പ്രത്യേക എമര്‍ജന്‍സി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.മങ്കിപോക്സിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാന്‍ കഴിഞ്ഞ മാസവും ഡബ്ല്യു.എച്ച്.ഒ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇതുവരെ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു.
നിലവില്‍ യു.എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്ക് പ്രകാരം 74 രാജ്യങ്ങളിലായി 16,836 മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 16,593 കേസുകള്‍ ആഫ്രിക്കയ്ക്ക് പുറത്തുള്ള 68 രാജ്യങ്ങളിലാണ്. ഇതില്‍ സ്പെയിന്‍ (3125), യു.എസ് (2890), ജര്‍മ്മനി (2268), യു.കെ (2208) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍.
കോംഗോ, നൈജീരിയ ഉള്‍പ്പെടെ 6 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 243 കേസുകളുണ്ട്. പടിഞ്ഞാറന്‍, മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ ഇവിടെ മങ്കിപോക്സ് എന്‍ഡെമിക് (ഒരു നിശ്ചിത പ്രദേശത്ത് പതിവായി കാണുന്നത് ) രോഗമാണ്. ആഫ്രിക്കയില്‍ മാത്രം കാണപ്പെട്ടിരുന്ന മങ്കിപോക്‌സ് വൈറസ് മേയ് ആദ്യം മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പിന്നാലെ യു.എസ്, തെക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
3 - 6 ശതമാനം വരെയാണ് ചിക്കന്‍പോക്സുമായി സാമ്യമുള്ള മങ്കിപോക്സിന്റെ മരണനിരക്ക്. മങ്കിപോക്‌സിനെതിരെ വസൂരിക്കെതിരെയുള്ള കുത്തിവയ്പ് 85 ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക