January 15, 2022
January 15, 2022
കോഴിക്കോട് : കോഴിക്കോടൻ പൈതൃകത്തിന്റെ നെടുന്തൂണുകളിൽ ഒന്നാണ് ഉരു നിർമാണം. സാങ്കേതികതയുടെ സഹായം തെല്ലുമില്ലാതെ, തീർത്തും തനത് പരമ്പരാഗത ശൈലിയിൽ ഉരു പണിയാൻ പ്രത്യേക വൈദഗ്ധ്യമാണ് ഇവിടുത്തെ തൊഴിലാളികൾക്ക്. കോവിഡ് മഹാമാരി അല്പമൊന്ന് കുഴക്കിയെങ്കിലും, പ്രതിസന്ധികൾക്കിടയിലും ഒരു ഉരു കൂടി ഗൾഫിലേക്ക് യാത്രയാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് കോഴിക്കോട്ടെ ഉരു നിർമാണ തൊഴിലാളികൾ.
120 അടി നീളവും 27 അടി വീതിയുമുള്ള എം.എസ്.വി ബുർഹാൻ എന്ന ഉരുവാണ് ബേപ്പൂരിൽ നിന്നും ഖത്തറിലേക്ക് യാത്ര പുറപ്പെട്ടത്. പതിനഞ്ചോളം തൊഴിലാളികൾ ഒന്നര വർഷം പ്രയത്നിച്ചാണ് ഈ ഉരു തയ്യാറാക്കിയത്. വടക്കേപ്പാട്ട് സുരേന്ദ്രൻ ആണ് നിർമാണത്തിന് നേതൃത്വം നൽകിയത്. ഖത്തറിലെ ഒരു സ്വകാര്യ വ്യവസായിക്ക് വേണ്ടി നിർമിച്ച ഈ ഉരു എട്ട് മുതൽ പത്ത് ദിവസങ്ങൾ കൊണ്ട് ഖത്തറിലെത്തും. 1885 ൽ ആരംഭിച്ച ഹാജി അഹമ്മദ് കോയ കമ്പനിയാണ് ബേപ്പൂരിലെ ഉരു നിർമാണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 160 അടി നീളമുള്ള പടുകൂറ്റൻ ഉരു അടക്കം, ഇരുന്നൂറോളം ഉരുക്കൾ ഇതുവരെ ഈ കമ്പനി നിർമിച്ചു.