March 16, 2022
March 16, 2022
എല്ലാ വർഷവും മാർച്ച് 15 ന് ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. പാകിസ്ഥാൻ അംബാസിഡറായ മുനീർ അക്രമാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. 193 അംഗങ്ങളുള്ള യു.എൻ. ജനറൽ അസംബ്ലിയിൽ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചതോടെ പ്രമേയം പാസായി. എന്നാൽ ഇന്ത്യ പ്രമേയത്തെ എതിർത്താണ് വോട്ട് ചെയ്തത്.
ലോകത്ത് മുസ്ലിംകൾക്ക് നേരെ മാത്രമല്ല ആക്രമണം നടക്കുന്നതെന്നും, ഹിന്ദുമതത്തിനും ബുദ്ധമതത്തിനും നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ, ഇസ്‌ലാമിന് പ്രത്യേക പരിഗണന നൽകേണ്ടതില്ല എന്നാണ് ഇന്ത്യൻ പ്രതിനിധിയായ ടി.എസ്. തിരുമൂർത്തി ഐക്യരാഷ്ട്ര സഭയിൽ അഭിപ്രായപ്പെട്ടത്. രണ്ട് വർഷങ്ങൾക്ക് മുൻപ് മാർച്ച് 15 ന് ന്യൂസിലന്റിലെ രണ്ട് മസ്ജിദുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ അൻപതോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് മാർച്ച് 15 നെ ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി തിരഞ്ഞെടുത്തത്. നേരത്തെ, ഇസ്ലാമിക ഉച്ചകോടിയും ഐക്യരാഷ്ട്രസഭയോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.