June 02, 2022
June 02, 2022
അൻവർ പാലേരി
“ഞങ്ങളുടെ മാനസികാവസ്ഥ തികച്ചും പോരാട്ടത്തിൻറെതാണ്.ഈ ദിവസങ്ങളിൽ ഉക്രെയ്നിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം”
ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതയിലേക്ക് ഒരു മത്സരത്തിന്റെ ദൂരം അവശേഷിക്കെ ഉക്രേനിയൻ ഫുട്ബോൾ താരം ഒലെക്‌സാണ്ടർ സിൻചെങ്കോയ്ക്ക് കണ്ണുനീർ അടക്കാനായില്ല.രാജ്യം കത്തിയെരിയുമ്പോൾ എല്ലാം മറന്ന് കളിക്കളത്തിൽ പന്തുതട്ടാൻ എത്തുന്നതിന്റെ മാനസികാവസ്ഥ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് താരം വിതുമ്പിയത്.
“ഉക്രേനിയൻ ജനതയ്ക്ക് അവിശ്വസനീയമായ വികാരങ്ങൾ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,ഉക്രേനിയൻ ജനത ഈ നിമിഷം തന്നെ അത് അർഹിക്കുന്നുണ്ട്” മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ സിൻചെങ്കോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബുധനാഴ്ച നടന്ന ലോകകപ്പ് പ്ലെ ഓഫില്‍ സ്‌കോട്ട്ലാന്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഉക്രൈന്‍ ലോകകപ്പ് യോഗ്യതക്കുള്ള അകലം വെറും ഒരു മത്സരം ആയി കുറച്ചു. ദേശീയ പതാകയും കയ്യില്‍ പിടിച്ചാണ് ഉക്രൈന്‍ താരങ്ങള്‍ മത്സരത്തിന് എത്തിയത്.ഇനി ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ വെയില്‍സിനെ കൂടി തറപറ്റിക്കാനായാൽ 2006 നു ശേഷം ലോകകപ്പ് യോഗ്യത എന്ന ലക്ഷ്യത്തിലേക്ക് അവര്‍ എത്തും.വെയില്‍സിനെ വീഴ്ത്തിയാല്‍ ഉക്രൈന്‍ ജനതക്ക് വലിയ ആശ്വാസമായി അവര്‍ ഖത്തര്‍ ലോകകപ്പിലേക്ക് ടിക്കറ്റ് എടുക്കും.
റഷ്യൻ അധിനിവേശത്തിന്റെ ചോരച്ചാൽ നീന്തിക്കടക്കുമ്പോഴും ഈ ആഴ്ച ബ്രിട്ടനിൽ നടക്കുന്ന രണ്ട് മത്സരങ്ങൾക്കായി തയ്യാറെടുക്കാനും മത്സരത്തിനിറങ്ങാനും പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കി ഉക്രെയ്‌നിന്റെ കളിക്കാർക്കും കോച്ച് ഒലെക്‌സാണ്ടർ പെട്രാക്കോവിനും അനുഗ്രഹാശിസ്സുകളോടെ അനുമതി നൽകുകയായിരന്നു.
“ഓരോ കളിക്കാരനും അവരുടെ അമ്മ,അച്ഛൻ,മക്കൾ, അടുത്ത ബന്ധുക്കൾ, ഉക്രെയ്‌നിലെ വീട്ടിൽ കഴിയുന്ന മറ്റ് കുടുംബങ്ങൾ കുടുംബം എന്നിവയെക്കുറിച്ച് ചിന്തിച്ച് മനസുരുകുമ്പോൾ ടീമിനെ മത്സരത്തിനായി സജ്ജമാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,” വാർത്താ സമ്മേളനത്തിൽ കോച്ച് ഒലെക്‌സാണ്ടർ പെട്രാക്കോവ് പറഞ്ഞു.
ഹാംപ്ഡൻ പാർക്കിൽ സ്‌കോട്ട്ലാന്റിനെ തളച്ച ഉക്രൈൻ ഞായറാഴ്ച വെയിൽസിനെതിരെ നിർണായക പ്ലേഓഫിൽ കളിക്കും.
“രാജ്യത്തെ ഓർത്തുള്ള മാനസിക സമ്മർദം കുറക്കാൻ ഞങ്ങൾ എല്ലാ രീതികളും ഉപയോഗിക്കുന്നുണ്ട്, തമാശകൾ പോലും. എല്ലാ കളിക്കാരെയും ചെറിയ രീതിയിലെങ്കിലും പ്രചോദിപ്പിക്കാൻ ഇതിലൂടെ കഴിയുന്നുണ്ട്. എന്നാൽ ഞങ്ങളുടെ ദൗത്യം എത്രമാത്രം ശ്രമകരമാണെന്ന് ഓരോ കളിക്കാരനും വ്യക്തമായി അറിയാം...'പെട്രാക്കോവ് വിശദീകരിച്ചു.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം സിൻചെങ്കോയും 26 അംഗ സ്ക്വാഡിലെ മറ്റ് ഒമ്പത് പേരും ഉക്രെയ്‌നിന് പുറത്തുള്ള ക്ലബ്ബുകൾക്കായി കളിക്കുന്നത് തുടരുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക