March 27, 2022
March 27, 2022
ദോഹ : ഇന്ധനനിർമാണത്തിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങൾ കയറ്റുമതി വർധിപ്പിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലിൻസ്‌കി അഭിപ്രായപ്പെട്ടു. റഷ്യയിൽ നിന്നുള്ള ഇന്ധനവിതരണം നിലച്ചതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി, രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ പരിഹരിക്കാമെന്നും സെലിൻസ്കി കൂട്ടിച്ചേർത്തു. ഖത്തറിൽ നടക്കുന്ന ദോഹ ഫോറത്തിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കുചേർന്നുകൊണ്ടാണ് സെലിൻസ്‌കി ഈ പരാമർശങ്ങൾ നടത്തിയത്. ഒരു മുന്നറിയിപ്പുമില്ലാതെ, തീർത്തും അപ്രതീക്ഷിതമായാണ് സെലെൻസ്‌കി ഫോറത്തിൽ പ്രത്യക്ഷപ്പെട്ടത്.
യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച്, നിരവധി യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യൂറോപ്പിലെ മിക്ക രാജ്യങ്ങൾക്കുമുള്ള ഇന്ധനം വിതരണം ചെയ്യുന്നത് റഷ്യ ആയതിനാൽ, യൂറോപ്പ് നിലവിൽ ഇന്ധനക്ഷാമം നേരിടുന്നുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സഹകരണത്തോടെ ഈ പ്രശ്നം മറികടക്കാമെന്നാണ് സെലിൻസ്‌കി കണക്കുകൂട്ടുന്നത്. യൂറോപ്പിന്റെ ഭാവി ഈ രാജ്യങ്ങളുടെ കയ്യിലാണെന്നും സെലിൻസ്‌കി അഭിപ്രായപ്പെട്ടു.