March 02, 2022
March 02, 2022
കീവ് : യുദ്ധത്തിന്റെ ഭീകരത ആധുനിക ലോകം ഏറെ തവണ നേരിട്ടറിഞ്ഞതാണ്. ലോകമഹായുദ്ധങ്ങൾക്ക് ശേഷവും നിരവധി തവണ പല പ്രദേശങ്ങളും യുദ്ധത്തിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്. എന്നാൽ, നിലവിൽ യുക്രൈൻ നേരിടുന്നത് മറ്റൊരു യുദ്ധവുമായും താരതമ്യം ചെയ്യാനാവാത്ത പ്രതിസന്ധിയാണ്. യുദ്ധം ഉടലെടുക്കുന്നത് കോവിഡിന്റെ കാലത്താണെന്നത് തള്ളിക്കളയാവുന്ന വസ്തുതയല്ല. ലോകത്തെ പല രാജ്യങ്ങളും മാസ്ക് അടക്കമുള്ള പ്രതിരോധ ഉപാധികൾ ഉപേക്ഷിച്ചുകൊണ്ട്, കോവിഡിൽ നിന്നും പതിയെ മോചിതരായി തുടങ്ങുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി യുദ്ധമെത്തുന്നത്.
ആരോഗ്യമേഖലയിലെ വിദഗ്ധരുടെ നിരീക്ഷണങ്ങൾ പ്രകാരം യുക്രൈനിലെ കോവിഡ് വ്യാപനം അതിരൂക്ഷമായേക്കും. യുദ്ധക്കെടുതികൾ ഭയന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന മനുഷ്യർക്ക് സാമൂഹിക അകലമോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാൻ കഴിയില്ല എന്നത് വസ്തുതയാണ്. ഇത് കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുമെന്നാണ് വിദഗ്ധരുടെ ആശങ്ക. ആശുപത്രികളടക്കം, കോവിഡിനെ നേരിടാനുള്ള സജ്ജീകരണങ്ങൾ യുദ്ധത്തിൽ നശിച്ചുപോയേക്കാം എന്നതാണ് ആശങ്കാജനകമായ മറ്റൊരു വസ്തുത. യുക്രൈനിൽ കുടുങ്ങിയ ജനങ്ങൾ പ്രാണരക്ഷാർത്ഥം അയൽരാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. രോഗവാഹകരായാണ് ഇവരെത്തുന്നതെങ്കിൽ ഈ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ ആക്കം കൂടുമെന്നും വിദഗ്ദർ നിരീക്ഷിക്കുന്നു.