February 12, 2022
February 12, 2022
ലണ്ടൻ : ടിക്കറ്റ് റദ്ദ് ചെയ്തപ്പോൾ പണം തിരികെ നൽകാതിരുന്ന എയർ ഇന്ത്യക്കെതിരെ മലയാളി നൽകിയ പരാതിയിൽ യു.കെ കോടതിയുടെ അനുകൂല വിധി. അഡ്വ. ഡെന്നിസ് മാത്യു ആണ് എയർ ഇന്ത്യയുടെ അലംഭാവത്തിനെതിരെ കോടതിയെ സമീപിച്ചത്. എയർ ഇന്ത്യയുടെ ലണ്ടൻ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബ്രെന്റ് വുഡിലെ കൗണ്ടി കോടതിയിലേക്ക് കേസ് കൈമാറുകയും ചെയ്തു. കോടതി വിധി വന്നതിന് പിന്നാലെ എയർ ഇന്ത്യ അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചതായതും, മുഴുവൻ പണവും നൽകാമെന്ന് പറഞ്ഞതായും ഡെന്നിസ് മാത്യു പറഞ്ഞു.
2021 ജനുവരി ആറിനാണ് ഡെന്നിസ് മാത്യു എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. വ്യക്തിഗത കാരണങ്ങളാൽ മൂന്ന് മണിക്കൂറിനകം തന്നെ ഈ ടിക്കറ്റ് റദ്ദ് ചെയ്യേണ്ടി വന്നു. എയർ ഇന്ത്യ കസ്റ്റമർ കെയർ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ, ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ടെന്നും, മുഴുവൻ തുകയും തിരികെ നൽകുമെന്നും ജീവനക്കാർ അറിയിച്ചു. ടിക്കറ്റ് റദ്ദ് ചെയ്തതിന് തെളിവായി റഫറൻസ് നമ്പറും നൽകി. എന്നാൽ, നൽകിയ റെഫറൻസ് നമ്പറിന് ടെലിഫോൺ നമ്പറുമായി സാമ്യം ഉള്ളതായി ഡെന്നിസ് അപ്പോൾ തന്നെ ശ്രദ്ധിച്ചിരുന്നു. സംശയം കാരണം പിറ്റേന്നും ഓഫീസിൽ വിളിച്ചു തിരക്കിയപ്പോൾ, കഴിഞ്ഞ ദിവസം നൽകിയ റഫറൻസ് നമ്പർ ശരിയല്ലെന്നും, ടിക്കറ്റ് ഉടനെ റദ്ദാക്കാമെന്നുമാണ് എയർ ഇന്ത്യ ജീവനക്കാരി അറിയിച്ചത്. പണം ലഭിക്കാൻ രണ്ടാഴ്ച്ച സമയമെടുത്തേക്കുമെന്നും പറഞ്ഞു. മാസങ്ങളോളം എയർ ഇന്ത്യയെ ബന്ധപ്പെട്ടെങ്കിലും പണം തിരികെ ലഭിക്കാതെ ആയതോടെയാണ് ഡെന്നിസ് കോടതിയുടെ സഹായം തേടിയത്. സിവിൽ ഏവിയേഷൻ അതോറിറ്റി, യൂറോപ്യൻ കൺസ്യൂമർ റൈറ്റ്സ് തുടങ്ങിയ സംഘടനകളും കൈമലർത്തിയതോടെയാണ് ഡെന്നിസ് ബ്രിട്ടനിലെ കോടതിയിൽ കേസ് നൽകിയത്.