December 26, 2022
December 26, 2022
ന്യൂസ് ഏജൻസി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. രണ്ടരലക്ഷം വീടുകളിലെ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായില്ല.വാരാന്ത്യത്തില്‍ അമേരിക്കയില്‍ 34 പേരും കാനഡയില്‍ നാലുപേരും മരിച്ചതായാണ് കണക്ക്.
ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ബഫലോയിലാണ് മരണസംഖ്യ കൂടുതലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊളറാഡോ, മിസൂറി, ടെനസി, വിസ്കോണ്‍സിന്‍, ഒഹായോ സംസ്ഥാനങ്ങളിലാണ് മറ്റു മരണങ്ങള്‍.
നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ടനുസരിച്ച്, ഞായറാഴ്ച രാവിലെ വരെ 43 ഇഞ്ച് മഞ്ഞാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ബഫല്ലോയില്‍ പതിച്ചത്. റെയില്‍, റോഡ്, വ്യോമ ഗതാഗതം ഒരുപോലെ തകരാറില്‍ ആയതോടെ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് യുഎസ് ജനത അനുഭവിക്കുന്നത്. ദിവസവും രണ്ടായിരത്തിലേറെ വിമാന സര്‍വീസുകളാണ് റദ്ദാക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെയെല്ലാം ഭൂരിപക്ഷം സര്‍വീസുകളും നിലച്ചു.
പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദേശീയപാതകള്‍ പലയിടത്തും അടച്ചിട്ടിരിക്കുന്നു. ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡില്‍ മഞ്ഞില്‍ കുടുങ്ങി കിടക്കുന്നു. വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് അല്പം കുറവുണ്ടാകും എന്നാണു കാലാവസ്ഥ അറിയിപ്പ്. റെയില്‍ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ചയായി. പടിഞ്ഞാറന്‍ സംസ്ഥാനമായ മോന്റിയാനയില്‍ താപനില ദിവസങ്ങളായി മൈനസ് 45 ഡിഗ്രിയിലാണ്.
തെക്കുകിഴക്ക്, മിഡ് വെസ്റ്റ്, ഈസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളിലെ ചില പ്രധാന നഗരങ്ങള്‍ ദശാബ്ദങ്ങളിലെ ഏറ്റവും തണുപ്പുള്ള ക്രിസ്തുമസാണ് രേഖപ്പെടുത്തിയത്. ഫ്ലോറിഡയില്‍, മിയാമി, ടാമ്ബ, ഒര്‍ലാന്‍ഡോ, വെസ്റ്റ് പാം ബീച്ച് എന്നിവിടങ്ങളില്‍ 1983 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ഡിസംബര്‍ ആയിരുന്നു ഇത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക