March 26, 2022
March 26, 2022
വാഷിംഗ്ടൺ : അഫ്ഗാന്റെ ഭരണം കയ്യാളുന്ന താലിബാനുമായി ഇനിയും ചർച്ചകൾ നടത്തേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. ദോഹ വേദിയാക്കി നടത്താനിരുന്ന ചർച്ചകളിൽ നിന്നും രാജ്യം പിന്മാറുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ജലീന പോർട്ടറാണ് മാധ്യമങ്ങളെ അറിയിച്ചത്. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് പഠനസൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ലോകരാജ്യങ്ങൾ നിരന്തരസമ്മർദ്ദം ചെലുത്തിയതിന് പിന്നാലെ, ഹൈസ്‌കൂളിൽ പെൺകുട്ടികൾക്കും പഠനസൗകര്യം ഒരുക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ തീരുമാനത്തിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. തീരുമാനം പുറത്തുവിട്ട്, പിറ്റേ ദിവസം തന്നെ താലിബാൻ കളം മാറ്റിച്ചവിട്ടി. ഇതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. താലിബാന്റെ തീരുമാനത്തിനെതിരെ അഫ്‌ഗാനിലെ വിദ്യാർത്ഥികളും രംഗത്ത് വന്നിട്ടുണ്ട്. ഒരു മതവും വിദ്യാഭ്യാസം നൽകരുത് എന്ന് പറഞ്ഞിട്ടില്ലെന്നും, രാജ്യത്ത് അരങ്ങേറുന്നത് കൊടിയ ലിംഗവിവേചനം ആണെന്നും വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കി.