January 08, 2022
January 08, 2022
ലോകമാകെ ഭീതി വിതക്കുന്ന കോവിഡ് മഹാമാരിയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ സ്വാബ് പരിശോധനയിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന് പഠനം. അമേരിക്കൻ ആരോഗ്യ ജേർണലിൽ വന്ന ഈ പഠനം 29 ഒമിക്രോൺ രോഗികളെ ആസ്പദമാക്കിയാണ് നടന്നത്. രോഗം ബാധിച്ച ശേഷമുള്ള ആദ്യദിവസങ്ങളിൽ സ്വാബ് പരിശോധന കൊണ്ട് കാര്യമില്ലെന്നാണ് ഈ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്.
മൂക്കിൽ നിന്നുള്ള സ്രവത്തിനൊപ്പം, തൊണ്ടയിൽ നിന്നുള്ള സാമ്പിളും ശേഖരിക്കണമെന്ന നിർദ്ദേശമാണ് റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്. ആരോഗ്യരംഗത്തെ വിദഗ്ദനായ ഡോക്ടർ മൈക്കൽ മിനയും ഈ നിർദേശത്തെ പിന്തുണച്ച് രംഗത്തെത്തി. ഒമിക്രോൺ വൈറസ് ആദ്യമെത്തുക തൊണ്ടയിലും ഉമിനീരിലുമാണെന്നും, മൂക്കിൽ ഇവ എത്താൻ ദിവസങ്ങൾ എടുക്കുമെന്നും ഡോക്ടർ വിശദീകരിച്ചു. അതേസമയം, പരിശോധനാ കിറ്റിന്റെ നിർമാതാക്കൾ, കിറ്റിൽ എഴുതിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കാൻ അപേക്ഷിച്ചു. കിറ്റ് ഉപയോഗിച്ച് സ്വയം പരിശോധിക്കുന്ന രോഗി തൊണ്ടയിൽ നിന്നും സ്രവം ശേഖരിക്കാൻ ശ്രമിക്കുന്നത് അപകടമാണെന്നും നിർമാതാക്കൾ അറിയിച്ചു.